തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപി നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി. പല മുതിർന്ന നേതാക്കൾക്കും താല്പര്യമുള്ള സീറ്റുകൾ നൽകാത്തതിലാണ് അതൃപ്തി. ഒപ്പം കോർ കമ്മിറ്റിയിലെ അംഗങ്ങളോട് കൂടിയാലോചന നടത്താതെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തീരുമാനം എടുക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലെത്താനിരിക്കെയാണ് നേതാക്കൾക്കിടയിൽ പ്രശ്നങ്ങൾ പുകയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനമാർത്ഥി പ്രഖ്യാപനം ഏറ്റവും ആദ്യം നടത്തുന്ന മുന്നണി എൻഡിഎ ആയിരിക്കും എന്നായിരുന്നു അവകാശവാദം. എന്നാൽ ഇതിൽ കൃത്യമായൊരു തീരുമാനത്തിലെത്താൻ നേതൃത്വത്തിന് ആയിട്ടില്ല. അതിനുള്ള പ്രധാന കാരണമായി ആരോപിക്കപ്പെടുന്നത് മുതിർന്ന നേതാക്കളുമായി ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല എന്നതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോർ കമ്മിറ്റി അംഗങ്ങളോട് കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
പലനേതാക്കളും അവർ താല്പര്യം പ്രകടിപ്പിച്ച സീറ്റുകളിൽപോലും ഇതുവരെ ധാരണയായിട്ടില്ല. ആകെ ധാരണയായത് മൂന്ന് സീറ്റുകളിലാണ്. അതിലൊന്ന് രാജീവ് ചന്ദ്രശേഖർ നേരിട്ട് പ്രഖ്യാപിച്ച നേമത്തെ സീറ്റാണ്. കഴക്കൂട്ടത്ത് വി മുരളീധരന്റെയും മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെയും സ്ഥാനാർത്ഥിത്വമാണ് ഇതുവരെ വ്യക്തമായ ധാരണയിലെത്തിയിട്ടുള്ളത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപക സർവേകൾ നടന്നിട്ടില്ലെന്നും അത് നടന്നത് സംസ്ഥാന അധ്യക്ഷന്റെ മണ്ഡലമടക്കം ചുരുങ്ങിയ ഇടങ്ങളിൽ മാത്രമാണെന്നും ആക്ഷേപമുണ്ട്.




