പാലക്കാട്: ആലത്തൂർ പുതിയ ബസ് സ്റ്റാൻഡിൽ വെയ്റ്റിംഗ് ഷെഡ് നിർമ്മാണം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പണി പാതിവഴിയിൽ നിലച്ച നിലയിലാണ്. ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളും അപകടഭീഷണിയും നേരിടേണ്ടിവരുന്ന സ്ഥിതിയാണ്.
വെയ്റ്റിംഗ് ഷെഡിനായി എടുത്ത കുഴികളും അവിടെയിട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണും യാത്രക്കാരുടെ സഞ്ചാരത്തിന് ഗുരുതര തടസ്സമാകുകയാണ്. പ്രത്യേകിച്ച് വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഈ മണ്ണ് അടിയന്തരമായി നീക്കം ചെയ്യുകയും സുരക്ഷിതമായ നടപ്പാത ഒരുക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം, നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പികളുടെ ഗുണനിലവാരത്തെക്കുറിച്ചും പൊതുജനങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി ബന്ധപ്പെട്ട അധികൃതർ ഇതുസംബന്ധിച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നു.
വെയ്റ്റിംഗ് ഷെഡിനൊപ്പം തന്നെ നിർമാണം പുരോഗമിക്കേണ്ട പബ്ലിക് ടോയ്ലറ്റിന്റെ പണികളും ഇതുവരെ പൂർത്തിയായിട്ടില്ല. ബസ് സ്റ്റാൻഡിലെ പ്രധാന ആവശ്യങ്ങളിലൊന്നായ പബ്ലിക് ടോയ്ലറ്റ് നിർമാണം ഉടൻ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന ആവശ്യവും ശക്തമാണ്.
വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിനായിരിക്കേണ്ടതാണെന്നും, അത് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുതെന്നും യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ശബ്ദങ്ങൾ ഉയരുകയാണ്.



