പാലക്കാട്: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധത്തിനൊരുങ്ങുന്നു. പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് ബസ് ഉടമകൾ ആരോപിച്ചു.
തെക്കൻ ജില്ലകളിൽ സ്വകാര്യ ബസ് സർവീസുകൾക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും മേഖലയിലെ തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും പറഞ്ഞു. സർക്കാർ തീരുമാനം തുടരുകയാണെങ്കിൽ ഏകദേശം ഒരു ലക്ഷം തൊഴിലാളികളെ ബാധിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ നേതാവ് ടി. ഗോപിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നാളെ തൃശൂരിൽ അടിയന്തരമായി സംസ്ഥാനതല ബസ് ഉടമകളുടെ യോഗം വിളിച്ചുചേർക്കുമെന്ന് സംഘടന അറിയിച്ചു. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം സംസ്ഥാനവ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകി.
ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.






