കൊച്ചി: തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതി ലഭിച്ചില്ലെന്ന കാരണത്താൽ പഞ്ചായത്തുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
തെരുവുനായ നിയന്ത്രണത്തിനായി നിയമപരമായി നിർബന്ധമായ നടപടികൾ സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് ഹൈക്കോടതി പറഞ്ഞു. സാമ്പത്തിക പരിമിതി ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങൾക്ക് തങ്ങളുടെ നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഗ്രാമപഞ്ചായത്തുകൾ നിയമപരമായ കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടോർട്ട് നിയമപ്രകാരം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ പൗരനും ഉണ്ടെന്നും, തെരുവുനായ ആക്രമണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നത് തദ്ദേശസ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി.












