തിരുവനന്തപുരം: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള 20 ഓളം ക്ഷേത്രങ്ങളിലെ സ്വർണ-വെള്ളി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ കണക്കുകളിൽ അപാകതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണ കമ്മീഷണർ. പല ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള ഉരുപ്പടികൾ സബ് ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച പട്ടികയിൽ ഇല്ലെന്ന് റിപ്പോർട്ട് പറയുന്നു.
ശബരിമല സ്വർണ കൊള്ളക്ക് ശേഷം ക്ഷേത്രങ്ങളുടെ സ്വത്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചിരുന്നു. പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് സബ് ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത്. സബ് ഗ്രൂപ്പിലെ ഓരോ ക്ഷേത്രത്തിനും തിരുവാഭരണ രജിസ്റ്ററും വേർതിരിച്ച് ഉണ്ടായിരുന്നെങ്കിലും, രണ്ടും ചേർത്ത് പരിശോധിച്ചപ്പോൾ പല സാധനങ്ങളും കാണാനില്ലെന്ന് റിപ്പോർട്ട് പറയുന്നു.
വീരണക്കാവ് ക്ഷേത്രത്തിലെ വെള്ളിതാമരപ്പൂവ്, പരുകളത്തൂർ ക്ഷേത്രത്തിലെ വെളളിത്തട്ടം, കുട്പ്പന ദേവസ്വത്തിലെ വീരചക്രം, പാറശാല ദേവസ്വത്തിലെ സ്വർണകട്ടി, മുര്യങ്കര ദേവസ്വത്തിലെ സ്വർണമുദ്രപ്പൊതി, രാമേശ്വരം ദേവസ്വത്തിലെ സ്വർണത്താലികൾ തുടങ്ങിയ നിരവധി ഉരുപ്പടികൾ ഗ്രൂപ്പിലെ ക്ഷേത്രങ്ങളിൽ നിന്നും കാണാനില്ലെന്നാണ് കണ്ടെത്തിയത്.
ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർക്ക് കത്ത് നൽകി, ഇത്തരം അപാകതകൾ സംബന്ധിച്ച് വ്യക്തമായ വിശദാംശങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ ഉത്സവ ആവശ്യങ്ങൾക്കായി എടുത്ത സാധനങ്ങൾ തിരികെ വച്ചിട്ടുണ്ടെന്നു വ്യക്തമാക്കാൻ നിർദേശിച്ചിട്ടുണ്ട്.






