ബത്തേരി: വയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. ജൂൺ 7-ന് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ് പ്രായമുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായ എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗവ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ പൊതുജനാരോഗ്യ വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധസംഘം കോളിയാടിയും സമീപ പ്രദേശങ്ങളും സന്ദർശിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങളും സംഘം നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് രോഗപ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കുന്നതിനായി പ്രത്യേക ക്ലോറിനേഷൻ ഡ്രൈവും നടപ്പിലാക്കുന്നുണ്ട്. പൊതുജനങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പരിസര ശുചിത്വം എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ അറിയിച്ചു.
രക്തം കലർന്നതോ അല്ലാത്തതോ ആയ വയറിളക്കം, വയറുവേദന, പനി, ഛർദി, ക്ഷീണം എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ഡി.എം.ഒ നിർദേശിച്ചു.
മലിനമായ ഭക്ഷണവും വെള്ളവും, കൈകൾ വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുന്നതുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങൾ. അതിനാൽ ഭക്ഷണത്തിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുകയും പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകി വൃത്തിയാക്കുകയും വേണം. രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.






