കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. കഴിഞ്ഞ ദിവസമാണ് സമൻസ് ലഭിച്ചത്.
സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡിയുടെ അന്വേഷണം. ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ടോ എന്നതും ഇഡി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജയറാമിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
സ്വർണക്കൊള്ള കേസിൽ പ്രതികൾക്കപ്പുറത്തേക്കായി തുടക്കത്തിൽ 12 പേർക്ക് ഇഡി സമൻസ് അയച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ മാത്രമാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ശബരിമല നിർമാണ സമയത്ത് ക്ഷേത്രത്തിലെ കട്ടിളപ്പാളികളും വാതിലുകളും ഉൾപ്പെടെയുള്ള വിശേഷപ്പെട്ട വസ്തുക്കൾ ഉണ്ണികൃഷ്ണൻ പോറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പൂജകൾക്കായി പണം വാങ്ങിയതായും, ഈ വസ്തുക്കൾ വീട്ടിലെത്തിച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് വിശ്വാസിപ്പിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിൽ വെച്ച് പൂജ നടത്തിയതെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു.






