കേരളത്തെ ഒന്നടങ്കം നടുക്കിയ ശബരിമല സ്വർണക്കൊള്ള ഇപ്പോൾ സുപ്രധാന വാഴ്ത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് സമൻസ് അയച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ കേരളത്തിൽ ചർച്ചയായിരിക്കുന്നത്. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധത്തിലാണ് നടപടിയെന്നാണ് വിവരം.
ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡി പരിശോധന നടക്കുന്നത്. ഇതിൽ ജയറാമിന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്. ഈ സമൻസ് ലഭിച്ചിരിക്കുന്നത് സ്വർണക്കൊള്ളയിൽ പ്രതികൾക്കപ്പുറത്തേക്ക് 12 പേർക്കാണ് ഇഡി തുടക്കത്തിൽ സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ 3 പേർ മാത്രമാണ് എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ളത് എന്നതും ശ്രദ്ധേയമാണ്.
ശബരിമലയിലെ ഇത്തരം വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിലെത്തിച്ചാൽ ഐശ്വര്യമുണ്ടാകും എന്നതടക്കം ധരിപ്പിച്ചുകൊണ്ടാണ് പലയിടത്തും പൂജ ചെയ്തത്. പോറ്റിയുമായുള്ള ചെന്നൈയിലെ പരിചയത്തിന്റെ പേരിലാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിൽവെച്ച് പൂജ നടത്തിയതെന്ന് ജയറാം നേരത്തെ തന്നെ അറിയിക്കുകയുണ്ടായി. ജയറാമിന് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി വർഷണങ്ങളായിട്ടുള്ള ബന്ധമുണ്ടെന്നതും ഈ ബന്ധം ഏത് തരത്തിൽ ഉള്ളതാണെന്നും കൂടുതൽ പരിശോധിക്കാനാണ് ഇഡി നീക്കം. പോറ്റിയുമായി ഏതെങ്കിലും തരത്തിൽ സാമ്പത്തിക ഇടപാടുണ്ടോ എന്നും ഇഡി പരിശോധിക്കും.
കൂടാതെ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി കട്ടിള പാളികൾ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന വഴി ജയറാമിന്റെ ചെന്നൈയിലെ വസതിയിലേക്ക് കൊണ്ട് പോകുകയും ചെയ്തിരുന്നു. നടൻ രവി മോഹൻ അടക്കമുള്ള നടന്മാരും മറ്റ് പ്രമുഖരും ഉണ്ടായിരുന്നു എന്നതും നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ താൻ വിശ്രമത്തിനായി വന്നതാണെന്നായിരുന്നു ജയറാമിന്റെ മറുപടി. എന്നാൽ അവിടെ നടന്നത് വലിയ പൂജ ആണെന്നും വ്യക്തമായിരുന്നു.
ശബരിമലയിൽ തുടർച്ചയായി പോകുന്ന ഒരു ഭക്തനെന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധം ഉണ്ടെന്നതായിരുന്നു ജയറാമിന്റെ വിശദീകരണം. തന്റെ വീട്ടിൽ കട്ടിള പാളി കൊണ്ട് വരട്ടെയെന്നു ചോദിച്ചപ്പോൾ ശബരിമലയിലെ ഒരു പുണ്യ വസ്തുവെന്ന നിലയിൽ താൻ സമ്മതിക്കുകയായിരുന്നു എന്നും ജയറാം പറയുകയുണ്ടായി. എന്നാൽ ഈ മൊഴികളിൽ ഒന്നും ഇഡി തൃപ്തരല്ലാത്തകൊണ്ട് തന്നെ ജയറാമിനെതിരെ അന്വേഷണം ആരംഭിക്കാനൊരുങ്ങുകയാണിപ്പോൾ.
എന്നാൽ സമാനസ് വന്നതിനു പിന്നാലെ പ്രതികരിച്ച് ജയറാം രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്ഥലത്ത് ചെന്നിട്ട് തന്നെ ആരും തിരിച്ചറിയുന്നില്ലെന്നും, ഫോട്ടോഎടുക്കാൻ വരുന്നില്ലെന്നും അറിഞ്ഞാൽ താൻ തകർന്നുപോകുമെന്നുമാണ് ജയറാമിന്റെ പ്രതികരണം. എപ്പോഴും നമ്മളെ കാണുമ്പോൾ നൂറ് പേരിൽ ഒരമ്പത് പേരെങ്കിലും ഓടി വന്നിട്ട് ജയറാമേട്ട എന്ന് പറഞ്ഞ് കൈ തരുന്ന ആ സന്തോഷം തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നും ജയറാം പറയുന്നു.
ജയറാം എസ്ഐടിക്ക് നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതിനാൽ കൂടുതൽ അന്വേഷണത്തിനിറങ്ങുകയാണ് ഇഡി. എന്നാൽ ശബരിമല സ്വർണക്കൊള്ള കേസ് ഇനിയും കൂടുതൽ പ്രമുഖരെയും കോൺഗ്രസ് നേതാക്കളെയും കുരുക്കുമെന്ന വാർത്തകളാണ് ഇപ്പോൾ വിവിധയിടത്തുനിന്നു ഉയരുന്നത്. ജയറാമിനെപോലെയുള്ള ഒരു ജനപ്രിയ നടന് പോലും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതാണ് ഇപ്പോൾ കേരള സമൂഹം ഉറ്റുനോക്കുന്നത്.
ഉണ്ണികൃഷ്‌ണൻ പോറ്റി ഉൾപ്പടെയുള്ള പ്രതികൾ സ്വഭാവിക ജാമ്യം നേടി പുറത്തേക്ക് പോയത് പ്രതിപക്ഷമയുൾപ്പടെ എല്ലാവരും ശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ അവർ രക്ഷപെടാനുള്ള വഴികൾ നോക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും പ്രതിപക്ഷം പറയുമ്പോഴും കൂടുതൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഈ കേസ് നീങ്ങുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അടൂർ പ്രകാശ് ഉൾപ്പടെ കോൺഗ്രസിലെ പ്രമുഖരും ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഏതായാലും ജയറാമിനും ഈ ശബരിമല സ്വർണ്ണക്കൊള്ളയിൽ ഏതെങ്കിലും തരത്തിൽ പങ്കാളിയാണോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്.






