നിയമസഭാ തിരഞ്ഞെടുപ്പ് ഇങ്ങു എത്തിനിൽക്കേ മുന്നണികൾ ശക്തമായ ത്രികോണ മത്സരത്തിനൊരുങ്ങുകയാണ്. എന്നാൽ ഇപ്പൊൾ മലമ്പുഴയിൽ മത്സരിക്കാൻ വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷുമായി നേതൃത്വം ചർച്ച ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ഇത് കേട്ടറിവാണെന്നും തീരുമാനിക്കേണ്ടത് കെപിസിസിയും സ്ക്രീനിങ് കമ്മിറ്റിയുമാണെന്നും വെളിപ്പെടുത്തി വി കെ ശ്രീകണ്ഠൻ എംപി രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിസ്മയം തീർത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് ശ്രീകണ്ഠൻ എംപിയുടെ ആത്മവിശ്വാസം. പൊതുസമൂഹത്തിൽ അറിയപ്പെടുന്നവർ അടക്കം യുഡിഎഫിന്‍റെ അപ്രതീക്ഷിത സ്ഥാനാർത്ഥികളായി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
എഐസിസി ആലോചിച്ചാണ് അന്തിമമായി ആരെ സ്ഥാനാർത്ഥിയാക്കണം എന്ന് തീരുമാനിക്കുക. സിപിഎമ്മിന്‍റെ വഴിവിട്ട പോക്കിനെതിരെ നിരവധി പേർ രംഗത്തെത്തുകയാണ്. അവരെ കോണ്‍ഗ്രസ് സ്വീകരിക്കും. സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ യോഗ്യനാണോ എന്ന ചോദ്യത്തിന് തീർച്ചയായും അയോഗ്യതയൊന്നും ഇല്ല എന്നായിരുന്നു ശ്രീകണ്ഠന്‍റെ മറുപടി. സുരേഷിന് മാത്രമല്ല പാലക്കാട്ടെ സിപിഎമ്മിന്‍റെ പോക്കിൽ നിരവധി പേർക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അപ്രതീക്ഷിതമായ പലതും പാലക്കാട്ടെ സിപിഎമ്മിൽ സംഭവിക്കുമെന്നും ശ്രീകണ്ഠൻ പറയുകയുണ്ടായി.
പാലക്കാട്ടെ മലമ്പുഴയിൽ എ സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നിന്നാൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.
എന്നാൽ ഇതൊന്നുമല്ല അപ്രതീക്ഷിത ട്വിസ്റ്റ്, കോൺഗ്രസ് നേതാക്കന്മാർ പറയുന്ന തരത്തിലെ യാതൊരു തീരുമാനവും തന്റെ ഭാഗത്ത് നിന്നു ഉണ്ടായിട്ടില്ലായെന്നാണ് സുരേഷിന്റെ മറുപടി. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷമായെന്നും എന്നാൽ താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ സുരേഷ് തുറന്നടിക്കുകയുമുണ്ടായി.
ഇടതു കോട്ടയായ മലമ്പുഴയിൽ കോൺഗ്രസിന് സുരേഷിനെക്കാൾ മികച്ചൊരു സ്ഥാനാർത്ഥിയെ കിട്ടാനില്ലെന്ന ബോധ്യമാണ് ഈ ചർച്ചയ്ക്ക് പിന്നിൽ എന്നത് വ്യക്തമാണ് . സിപിഎമ്മിൽ നിന്ന് 11 വർഷം മുൻപ് പുറത്താക്കപ്പെട്ട വി എസിന്റെ വിശ്വസ്തനായ സുരേഷ് സ്ഥാനാർത്ഥിയാകുമ്പോൾ ഇടത് വോട്ടുകളും സമാഹരിക്കാനാവുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.
ഇടതുപക്ഷ പ്രസ്ഥാനം രാജ്യത്തും കേരളത്തിലും വേണമെന്ന അഭിപ്രായക്കാരനാണ് താന്‍. എല്ലാ പാര്‍ട്ടി നേതാക്കളുമായി സൗഹൃദമുണ്ട്. അതുകൊണ്ടാകും കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു സംസാരിച്ചതെന്നും സുരേഷ് പ്രതികരിച്ചു. ഏതായാലും ഇടതുപക്ഷ അനുഭാവികളെയും പ്രവർത്തകരെയും തങ്ങളുടെ പാർട്ടിയിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു തരം പ്രവണതയാണ് കോൺഗ്രസിന് ഉള്ളത്. പാർട്ടിയിലേക്ക് ആര് വന്നാലും സ്വീകരിക്കുമെന്ന മുന്നണിയുടെ രീതി ഒടുവിൽ കോൺഗ്രസിന് തന്നെ തലവേദനയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ആയിഷ പോറ്റിയെ പോലെയുള്ള വർഷങ്ങളായി ഇടത്പക്ഷ മുന്നണിയിൽ നിലയുറപ്പിച്ച് നിന്നിരുന്ന നേതാക്കൾക്ക് ഒരു സുപ്രഭാതത്തിൽ പാർട്ടിയെ തള്ളിക്കളഞ്ഞു മറ്റു പാർട്ടികളിലേക്കു ചേക്കേറുന്നത് അധികാര കസേര ആഗ്രഹിച്ച് ആണെന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. അത്തരത്തിൽ കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന ഒരു രീതിയാണ് കോൺഗ്രസിനെന്നുമുള്ള ആക്ഷേപം ഉയർന്നു വരുന്നുണ്ട്.
ഏതായാലും, പാർട്ടിയിൽ നിന്ന് പുറത്തക്കിയവരെയും പാർട്ടി അനുഭാവികളെയും ചാക്കിട്ട് പിടിക്കുന്ന ഒരു രീതി കോൺഗ്രസിന് ഉണ്ട് എന്ന ആക്ഷേപവും ഉയർന്ന് വരുകയാണ്. ഇടതു പക്ഷവുമായി ഇടംതിരിഞ്ഞു നിൽക്കുന്നവരെയെല്ലാം കൂടെ കൂട്ടിയാൽ ഭരണം തിരിച്ച് പിടിക്കാമെന്ന കോൺഗ്രസിന്റെ കണക്ക് കൂട്ടൽ വെള്ളത്തിലാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
വിഎസ്സിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു മണ്ഡലമാണ് മലമ്പുഴ എന്നത്. വി എസ്സിന്റെ സ്വാധീനമുള്ള മലമ്പുഴയിൽ സുരേഷിനും പ്രാധാന്യമുണ്ട്. അതിനാൽ തന്നെ മലമ്പുഴയിൽ സുരേഷിനെ സ്ഥാനാർഥിയായി നിർത്തിയാൽ ഇടത് കോട്ട പിടിക്കാമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസിന് ഉള്ളത്. എന്നാൽ മലമ്പുഴയിൽ സുരേഷ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായാൽ സിപിഎം ശക്തനായ ഒരു സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ തന്നെ ഇനി എല്ലാ കണ്ണുകളും മലമ്പുഴയിലേക്ക് തന്നെ ആകും.




