കോട്ടയം: കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉത്സവ് സാംസ്‌കാരിക മേള നാളെ മുതല്‍ പതിനേഴു വരെ കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. സാഹിത്യവും കലയും സമന്വയിപ്പിക്കുന്ന മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ പുനരാവിഷ്‌കാരമായി ഉത്സവ് മാറുമെന്ന് സംഘാടകര്‍ പറഞ്ഞു.
നാളെ രാവിലെ പത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ ഒട്ടേറെ പ്രസാധകര്‍ പങ്കെടുക്കുന്ന അതിവിപുലമായ പുസ്തകമേള, കലാ സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചിത്രകലാ ക്യാമ്പ്, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ‌്, അമച്വര്‍ നാടക മത്സരങ്ങള്‍, ഫുഡ്കോര്‍ട്ട് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
ആറു ദിവസങ്ങളിലായി നടത്തപ്പെടുന്ന മേളയില്‍ വിവിധ ദിവസങ്ങളിലായി രാഷ്‌ട്രീയ, സാംസ്‌കാരിക, കലാ, സാഹിത്യ, സിനിമാ, നാടക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ ഒന്പതിനാരംഭിക്കുന്ന പരിപാടികള്‍ രാത്രി പത്തു വരെ തുടരും. പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി നല്‍കുന്ന കൂപ്പണുകള്‍ ദിവസവും നറുക്കിട്ട് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും.
പതിനേഴിന് വൈകുന്നേരം അഞ്ചിനു ചേരുന്ന സമാപന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എ, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി. പ്രദീപ്കുമാര്‍, ചലച്ചിത്രസംവിധായകന്‍ ജോസ് തോമസ്, എം.കെ. ഷിബു, എം.കെ. ഷമീര്‍ തുടങ്ങി മറ്റ് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.










