കോട്ടയം: ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കോടതിപരിധി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നത് കല്ലറ പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. സ്റ്റേഷൻ ഏത് കോടതിയുടെ കീഴിൽ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ പെറ്റി കേസുകൾ പോലും സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ മാസം 24-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സ്റ്റേഷൻ്റെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും, നിയമപരമായ തടസ്സങ്ങൾ കാരണം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ പ്രതിസന്ധി തുടരുകയാണ്.
സ്റ്റേഷൻ പരിധിയിൽ പിടിക്കപ്പെടുന്ന പ്രതികളെ ഹാജരാക്കുന്നതിനും കൃത്യസമയത്ത് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനും നിലവിൽ സാധിക്കുന്നില്ല. ആഭ്യന്തര വകുപ്പിൻ്റെ നടപടികൾ പൂർത്തിയാക്കി ഹൈക്കോടതിയിൽ നിന്നുള്ള ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതാണ് പ്രധാന തടസ്സം. കല്ലറ സ്റ്റേഷനെ വൈക്കം കോടതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് അഭിഭാഷകർക്കിടയിൽ ഉയരുന്നത്. ഈ വിഷയത്തിൽ അന്തിമ തീരുമാനമാകാത്ത പക്ഷം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് പൊലീസുകാർ.
നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ സ്റ്റേഷൻ്റെ പൂർണ്ണമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, പട്രോളിംഗും പ്രാഥമിക പരാതി പരിഹാര പ്രവർത്തനങ്ങളുമായി ഉദ്യോഗസ്ഥർ രംഗത്തുണ്ട്. കല്ലറ, വെച്ചൂർ പഞ്ചായത്തുകളും കടുത്തുരുത്തി, മാഞ്ഞൂർ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളുമാണ് പുതിയ സ്റ്റേഷന് കീഴിലുള്ളത്. ഹൈക്കോടതിയിൽ നിന്ന് ഉടൻ അനുകൂല ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഭ്യന്തര വകുപ്പ്.




