മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ മുൻ മന്ത്രി കെ.ടി. ജലീൽ. കാന്തപുരം സംസാരിച്ചത് മതശാസനകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിർക്കാനും പൊതുസമൂഹത്തിന് അവകാശമുണ്ടെന്നും കെ.ടി. ജലീൽ പ്രതികരിച്ചു.
കാന്തപുരം പറഞ്ഞ കാര്യങ്ങളിൽ പൊതുസമൂഹത്തിന് സ്വീകാര്യമായതും അസ്വീകാര്യമായതുമായ നിലപാടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാകില്ലെന്നും പുരോഗമനവാദികൾ അതിനെ എതിർക്കുന്നത് അവരുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ജലീൽ, അന്ന് ഇല്ലാതിരുന്ന തരത്തിലുള്ള കോലാഹലം ഇപ്പോഴത്തെ വിഷയത്തിൽ ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെയും ഹരിതയുടെയും നിലപാട് ഇസ്ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ കാന്തപുരം പ്രസ്താവന നടത്തിയതെന്നും ജലീൽ അവകാശപ്പെട്ടു.
നബിദിന റാലിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യമുണ്ടായതാണ് കാന്തപുരത്തെയും അദ്ദേഹം നേതൃത്വം നൽകുന്ന ജംഇയ്യത്തുൽ ഉലമയെയും പ്രകോപിപ്പിച്ചതെന്നാണ് വിമർശനം. സ്ത്രീകളെ പ്രദർശിപ്പിക്കരുത് തുടങ്ങിയ പരാമർശങ്ങളടങ്ങിയ സംഘടനയുടെ സർക്കുലർ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാൽ വിഷയത്തിൽ പ്രധാന രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
കാന്തപുരത്തെ തള്ളാതെ മുസ്ലിം ലീഗ്
വിവാദ സ്ത്രീവിരുദ്ധ സർക്കുലർ സംബന്ധിച്ച് കാന്തപുരത്തെ തള്ളാതെ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നിലപാടെടുത്തു. കോൺഗ്രസ് മന്ത്രിമാരടക്കം ചില നേതാക്കൾ കാന്തപുരത്തിന്റെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞപ്പോഴാണ് ലീഗ് വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.
സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവനയായിരിക്കാമെന്നും വാർത്തനക കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്ന സാഹചര്യമുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സാമൂഹിക സാഹചര്യത്തെക്കുറിച്ചായിരിക്കാം കാന്തപുരം സംസാരിച്ചതെന്നും ഇത് ഒരു മതപണ്ഡിതന്റെ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുകയാണ് ലീഗിന്റെ നിലപാടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.


