തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകിയ വിവാദ ഉത്തരവ് ഡിജിപി പിൻവലിച്ചു. സസ്പെൻഷനിലുള്ള എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഉത്തരവ് വിവാദമായത്.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ മാതൃകാ സ്റ്റേഷനുകളാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഡിജിപി മുതൽ എസ്പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവിധ സ്റ്റേഷനുകളുടെ ചുമതലക്കാരായി നിയോഗിച്ച് ഉത്തരവിറക്കിയത്.
ഇതിൽ സസ്പെൻഷനിലുള്ള എം.ആർ. അജിത് കുമാറിന് വർക്കല പൊലീസ് സ്റ്റേഷന്റെ ചുമതലയാണ് നൽകിയത്. മാസങ്ങൾക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനിൽ പോയവരും പട്ടികയിൽ ഉൾപ്പെട്ടിരുന്നതും പാകപ്പിഴയായി ചൂണ്ടിക്കാണിക്കപ്പെട്ടു.
അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ആഭ്യന്തര വകുപ്പിനും അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം. വിവാദം ശക്തമായതോടെയാണ് പട്ടിക പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
അജിത് കുമാറിനെതിരെ ആലപ്പുഴ രക്ഷാപ്രവർത്തന കേസുമായി ബന്ധപ്പെട്ട് നടപടി നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന് പൊലീസ് സ്റ്റേഷൻ ചുമതല നൽകിയത്. ഇത് തുടർവിവാദങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് ഉത്തരവ് പിൻവലിച്ചത്.
ഇന്നലെയാണ് 59 ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവിധ സ്റ്റേഷനുകളുടെ ചുമതല നൽകി ഡിജിപി ഉത്തരവിറക്കിയത്.




