കാസർകോട്: കാസർകോട് കന്നുകാലികളുമായി എത്തിയവരെ മർദിച്ച സംഭവത്തിൽ 5 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശികാളായ ഫർഹാൻ ദാവൂദ് എന്നിവർക്കാണ് മർദനമേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. പുലർച്ചെ ഒന്നരയോടെയാണ് കാസർകോട് മഞ്ചേശ്വരത്ത് പാലക്കാട് നിന്ന് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ചില യുവാക്കളെത്തി തടഞ്ഞത്. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞതെന്ന് ഉത്തർപ്രദേശ് സ്വദേശികൾ പറയുന്നു.
തുടർന്ന് വലിയ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഇരുമ്പ് പൈപ്പും കല്ലും ഉപയോഗിച്ച് തങ്ങളെ അടിച്ചുവെന്ന് ഇവർ പരാതിയിൽ പറയുന്നു. ഇവർ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അറവുശാലയിലേക്ക് കൊണ്ടുവന്ന കന്നുകാലികളാണ്. എല്ലാ ആഴ്ചയും രണ്ട് തവണ ഇത്തരത്തിൽ കന്നുകാലികളെ കൊണ്ടുവരാറുണ്ടെന്ന് അറവുശാല ഉടമ പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആക്രമണം ഉണ്ടായതെന്നതിൽ വ്യക്തതയില്ലെന്നും ഫൈസലിന്റെ വാക്കുകൾ. ഇവരെ രണ്ടുപേരെയും കല്ലെറിഞ്ഞ് ഓടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നുവെന്നും ഫൈസൽ വെളിപ്പെടുത്തി.




