പാലക്കാട്: വി എസ് അച്യുതാനന്ദന്റെ മുന്‍ പി എ എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യിൽ പങ്കെടുക്കുമെന്ന് സുരേഷ് സ്ഥിരീകരിച്ചു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
തനിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പരാമർശങ്ങൾ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “100 തവണ അപ്പീൽ നൽകിയാലും പാർട്ടിയിൽ തിരിച്ചെടുക്കില്ല”എന്ന എം വി ഗോവിന്ദന്റെ പ്രതികരണം ക്രൂരമായിപ്പോയെന്നും സുരേഷ് വ്യക്തമാക്കി.
താൻ വലിയ തെറ്റ് ചെയ്തതായി അറിയില്ലെന്നും, തന്റേത് ഒരു പാർട്ടി കുടുംബമാണെന്നും, ഇപ്പോഴും കമ്മ്യൂണിസ്റ്റ് രീതിയിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും സുരേഷ് പറഞ്ഞു.
പാർട്ടിക്കുള്ളിൽ അസംതൃപ്തി വ്യാപകമാണെന്നും, മൂല്യത്തകർച്ചയ്‌ക്കെതിരെ പലരും നിലപാട് എടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വി എസ് അച്യുതാനന്ദനെപ്പോലെ ഒരു തിരുത്തൽശക്തി ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്നും, ആ ശൂന്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നും സുരേഷ് അഭിപ്രായപ്പെട്ടു. മലമ്പുഴയിൽ സ്ഥാനാർഥിയാകുമോ എന്നത് യുഡിഎഫ് നേതൃത്വം വ്യക്തമാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



