ചരിത്രത്തിൽ എവിടേയും സമാധാനം കളിയാടുന്ന ഒരു പശ്ചിമേഷ്യൻ ഭൂമികയെ കാണാനാവില്ല. മതവും ഗോത്രങ്ങളും രാഷ്ട്രീയ അസന്തുലിതാവസ്ഥകളും എക്കാലവും ഉറക്കം കെടുത്തിയ ഒരു ജനതയാണവിടെ വസിക്കുന്നത്. അമേരിക്കയുടെ വാണിജ്യ-സാമ്രാജ്യത്വ താൽപര്യങ്ങളിൽ പരസ്പരം പോരടിച്ച് ചോരചിന്താനായിരുന്നു ആ ജനതയുടെ വിധി. ഗൾഫ് യുദ്ധങ്ങളും ഒടുങ്ങാത്ത ഇസ്രയേൽ-പലസ്തീൻ രക്തച്ചൊരിച്ചിലും നശിപ്പിച്ച പശ്ചിമേഷ്യൻ മണ്ണിലെ പുതിയ ആശങ്കയാണ് ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധം. ടെഹ്റാനിൽ ഇസ്രയേലിന്റെ മിസൈലുകൾ ഉഗ്രസ്ഫോടനത്തോടെ പതിച്ചിട്ട് മണിക്കൂറുകൾ തികഞ്ഞിട്ടില്ല, മറ്റൊരു കൊടും യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് ലോകം. കേവലം പശ്ചിമേഷ്യയുടെ ആഭ്യന്തര പ്രശ്നം എന്നതിനപ്പുറം മൂന്ന് ആണവ രാജ്യങ്ങൾ നേർക്കുനേർ വരുന്നത് മുമ്പെങ്ങും കാണാത്ത യുദ്ധ സാഹചര്യം തുറക്കുകയാണ്.
അമേരിക്കയും ഇറാനും തമ്മിൽ വെല്ലുവിളികളും ബലപരീക്ഷണങ്ങളും പുകഞ്ഞ് തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. ട്രംപ് ഇസ്രയേലിനെ ഉപയോഗിക്കുമെന്ന കാര്യത്തിലും ഏറെക്കുറെ ധാരണയായതുമാണ്. അതിനിടെയാണ് ആദ്യ വെടി പൊട്ടിയിരിക്കുന്നത്. അതും ഇറാനിയൻ ആത്മീയ നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് തൊട്ടടുത്ത്. ഇറാനില്‍ ഇസ്രായേല്‍ അതിശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെ, ഇസ്രായേല്‍ വ്യോമപാത അടച്ചു. എല്ലാ സിവിലിയന്‍ വിമാനങ്ങളും റദ്ദാക്കിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലെങ്ങും സൈറനുകള്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങള്‍ വിട്ട് പുറത്തേക്കിറങ്ങരുതെന്ന് സുരക്ഷാ സേന അറിയിച്ചിരിക്കുകയാണ്.
ഇറാനുമായുള്ള ആണവ ചർച്ചകളുടെ നിലവിലെ ഗതിയിൽ താൻ ഒട്ടും സംതൃപ്തനല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആണവായുധ മോഹങ്ങൾ ഇറാൻ പൂർണമായും ഉപേക്ഷിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഒപ്പം മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള സഹായവും നിർത്തണം. എന്നാൽ ഇതൊന്നും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാനും.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതിന് മറുപടിയായി ഇറാന്റെ ഭാഗത്ത് നിന്ന് ഒരു കനത്ത മിസൈൽ ആക്രമണം ഇസ്രയേൽ പ്രതീക്ഷിക്കുന്നുണ്ട്. ഇസ്രയേൽ ലക്ഷ്യമാക്കി മിസൈലുകൾ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികളും തുടങ്ങിക്കഴിഞ്ഞു. അതായത് മേഖലയിൽ ഒരിക്കലും സമാധാനം ആഗ്രഹിക്കാത്ത ഇസ്രയേൽ ഒരു നീണ്ട യുദ്ധം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സാരം. വലിയൊരു സൈനിക നടപടിയാണ് ഇസ്രയേലിനെ കൂട്ടുപിടിച്ച് അമേരിക്ക ഇറാനെതിരെ നടത്തുന്നത്.
2003-ല്‍ ഇറാഖ് യുദ്ധത്തിന് എത്തിച്ചതിലും വലിയ വ്യോമസേനാ വിന്യാസമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇറാന് ചുറ്റും കടലിൽ അമേരിക്ക നടത്തിയത്. എട്ടു വര്‍ഷം നീണ്ടുനിന്ന ഇറാഖ് യുദ്ധത്തേക്കാള്‍ ദീര്‍ഘമായ യുദ്ധത്തിനാണ് അമേരിക്കന്‍ പടപ്പുറപ്പാടെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 1979 മുതൽ ഇസ്ലാമിക ഭരണം നിലനിൽക്കുന്ന ഷിയാ ഭൂരിപക്ഷ രാജ്യമാണ് ഇറാൻ. ഇറാനിൽ നിന്നുള്ള ഭീഷണി നേരിടാൻ നടത്തിയ ആക്രമണമാണിതെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി പറയുന്നത്. എന്നാൽ, ഈ നീക്കം മേഖലയിൽ വൻതോതിലുള്ള സൈനിക നീക്കങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ. ഇറാൻ തിരിച്ചടി നൽകിയാൽ പശ്ചിമേഷ്യ മുഴുവനായി യുദ്ധം പടരാൻ കാരണമാകുമെന്നുറപ്പ്. ഖത്തറും സൗദി അറേബ്യയുമടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും യുഎസ് സൈനിക താവളമുണ്ട്. ഇവ ആക്രമിക്കപ്പെട്ടാൽ, ഗൾഫ് മേഖല സംഘർഷ ഭരിതമാകും. മേഖലയുടെ സമാധാന അന്തരീക്ഷം പൂർണമായും തകരും.
ആയിരക്കണക്കിന് മലയാളികളടക്കം പതിനായിരത്തോളം ഇന്ത്യക്കാർ ഇസ്രയേലിൽ മാത്രം ജോലി ചെയ്യുന്നുണ്ട്. യുദ്ധം ഗൾഫിലാകമാനം പടർന്നാൽ വലിയ രീതിയിൽ മലയാളികളെ ബാധിക്കുമെന്നുറപ്പ്. ഇറാനുമായും ഇസ്രയേലുമായും നല്ല രീതിയിൽ നയതന്ത്ര ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാകും ഈ യുദ്ധമുണ്ടാക്കുക. യുദ്ധമൊരിക്കലും ഒരു ജനതയ്ക്കും നല്ലതല്ല, ആഗോള വിപണികളേയും സാമ്പത്തിക മേഖലയേയും തൊഴിൽ സാഹചര്യങ്ങളേയുമെല്ലാം നേരിട്ട് തന്നെ ബാധിക്കുന്ന തരത്തിൽ ഈ വെടിപൊട്ടിക്കലുകൾ നീങ്ങാതിരിക്കട്ടെ എന്നാശ്വസിക്കാം.






