തെഹ്‌റാൻ: ഇറന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കി ഇറാൻ റെവല്യൂഷനറി ഗാർഡ് (ഐആർജിസി). ഖമനേയിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതി വിടില്ലെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഓപ്പറേഷൻ തുടങ്ങുകയാണെന്നും ഐആർജിസി വ്യക്തമാക്കിയതായി ഇറാനിലെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഈ ഓപ്പറേഷൻ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും മേഖലയിലെ അധിനിവേശ പ്രദേശങ്ങളും അമേരിക്കൻ ഭീകരവാദ താവളങ്ങളുമായിരിക്കും ലക്ഷ്യമെന്നും ഐആർജിസി അറിയിച്ചു. ‘ഞങ്ങൾക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ കൊലയാളികളുടെ കൈകളാൽ ഖമനേയി കൈവരിച്ച രക്തസാക്ഷിത്വം അദ്ദേഹത്തിന്റെ ആത്മാർഥമായ സേവനങ്ങൾ അംഗീകരിക്കപ്പെട്ടതിന്റെ അടയാളമാണ്. ഇറാനിലെ ജനങ്ങളുടെ പ്രതികാരത്തിന്റെ കൈകൾ അവരെ വെറുതെ വിടില്ല’-ഐആർജിസി വ്യക്തമാക്കി.
ഞായറാഴ്ച്ച രാവിലെയായിരുന്നു ഖമനേയി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്. ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനേയി കൊല്ലപ്പെട്ടെന്ന് ശനിയാഴ്ച്ച രാത്രി തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.






