ദോഹ: ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്സ്. ഇറാന്റെ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഖത്തർ വ്യോമപാത അടച്ചിരുന്നു. സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി വ്യക്തമാക്കിയ കമ്പനി, പുതുക്കിയ വിമാന വിവരങ്ങളും നിർദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു.
ഇതിനിടെ, , യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സ്പൈസ് ജെറ്റ് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട് . ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച മൂന്ന് വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിലേക്കുള്ള സർവീസ് ചൊവ്വാഴ്ച രാത്രി 8.10ന് പുറപ്പെടും. കൂടാതെ ബുധനാഴ്ച രണ്ട് സർവീസുകളും വ്യാഴാഴ്ച ഒരു സർവീസും നടത്തുമെന്ന് കമ്പനി അറിയിച്ചു. ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ നിന്ന് വൻതോതിൽ വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28 മുതൽ കഴിഞ്ഞ നാല് ദിവസത്തിനിടെ നടത്തേണ്ടിയിരുന്ന 32,003 സർവീസുകളിൽ ഏകദേശം 13,000 വിമാനങ്ങളാണ് റദ്ദാക്കിയതെന്നാണ് ലഭ്യമായ വിവരം.






