തിരുവനന്തപുരം: വേറ്റിനാട് ജംഗ്ഷൻ സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവ് മരിച്ചു. ഇടുക്കി സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജൂബി ആണ് മരിച്ചത്. തിരുവനന്തപുരം കവടിയാറിൽ വീഡിയോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നു ജൂബി. കൂടാതെ വേറ്റിനാട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനായും പ്രവർത്തിച്ചുവരികയായിരുന്നു. സംഭവദിവസം രാത്രി ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വട്ടപ്പാറ ഭാഗത്തുനിന്ന് വെമ്പായത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ എതിർവശത്തേക്ക് പാഞ്ഞുകയറി. ഈ സമയം റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ജൂബിയെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ജൂബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



