ഇസ്രയേലിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിന് കർശനമായ നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
ഇറാനുമായുള്ള യുദ്ധം സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ ധനകാര്യ മന്ത്രാലയം. നിലവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ ആഴ്ചയിൽ മൂന്ന് ബില്യൺ ഡോളറോളം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഹോം ഫ്രണ്ട് കമാൻഡ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇസ്രയേലിന്റെ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്.
നിലവിലെ റെഡ് ലെവൽ നിയന്ത്രണം മൂലം ആഴ്ചതോറും വൻബാധ്യതയാണ് ഇസ്രയേൽ നേരിടുന്നത്. രാജ്യവ്യാപകമായി സ്കൂളുകളും കോളേജുകളും അടച്ചിട്ടത് തൊഴിൽ മേഖലയെ പരോക്ഷമായി ബാധിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങളൊഴികെ മിക്കവാറും തൊഴിലിടങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം ഉത്പാദനം തടസ്സപ്പെടുത്തി. സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന വലിയൊരു വിഭാഗം ആളുകളെ സൈനിക സേവനത്തിനായി നിയോഗിച്ചതും തൊഴിൽ വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചു.
ആഘാതം കുറയ്ക്കുന്നതിനായി ധനകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഇലാൻ റോം, ഹോം ഫ്രണ്ട് കമാൻഡ് ചീഫ് മേജർ ജനറൽ ഷായ് ക്ലാപ്പർക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.



