കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജി വച്ചു. മൂന്നര വർഷം ഗവർണർ പദവിയിലിരുന്ന ശേഷമാണ് ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി. പദവിയിൽ നിന്ന് ഒഴിയാനുള്ള കാരണം രാഷ്ട്രപതിക്കയച്ച രാജിക്കത്തിൽ വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ പശ്ചിമബപംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ആനന്ദബോസ്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്.
ഗവർണർ സ്ഥാനത്ത് മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കും. അതേസമയം ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്നും ഗവർണറെ സമ്മർദ്ദത്തിലാക്കി രാജി വയ്പിച്ചെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.






