കാസർകോട്: മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കുമ്പള കിദൂർ കളത്തൂരിലെ ലക്ഷ്മി നിലയത്തിൽ ദാമോദരന്റെ മകൾ എം.ഡി. പൂജയാണ് മരിച്ചത്. മംഗളൂരുവിൽ പിയുസി വിദ്യാർഥിനിയായിരുന്നു.
ചില ദിവസങ്ങൾക്ക് മുൻപ് പൂജ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ തകരാറിലായിരുന്നു. ഇത് നന്നാക്കി നൽകണമെന്ന് പൂജ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില കാരണങ്ങളാൽ വീട്ടുകാർക്ക് അത് ഉടൻ ശരിയാക്കാൻ സാധിച്ചില്ല. ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് പൂജ പല തവണ പറഞ്ഞതായി കുടുംബാംഗങ്ങൾ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് താൻ വിഷം കഴിച്ചതായി പൂജ വീട്ടുകാരോട് പറഞ്ഞു. എന്നാൽ മുൻപും ഇത്തരത്തിൽ പറഞ്ഞിട്ടുള്ളതിനാൽ കുടുംബാംഗങ്ങൾ അത്ര ശ്രദ്ധിച്ചില്ല. പിന്നീട് രാത്രിയിൽ അവശനിലയിലായതോടെ പൂജയെ മംഗളൂരുവിലെ ദേർളക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സക്കിടെ വ്യാഴാഴ്ച വൈകിട്ട് പൂജ മരണപെട്ടു.




