ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കിൽ യുഎസ് നാവികസേന അകമ്പടി നൽകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ വെല്ലുവിളിച്ച് ഇറാൻ. യുഎസ് സേനയുടെ വരവിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് അലി മുഹമ്മദ് നൈനി പറഞ്ഞു.
അമേരിക്ക അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുൻപ് 1987ലെ സംഭവങ്ങളും അടുത്തിടെയുണ്ടായ ആക്രമണങ്ങളും ഓർക്കുന്നത് നല്ലതായിരിക്കുമെന്നുമാണ് ഇറാനിയൻ സേനയുടെ മുന്നറിയിപ്പ്. “അകമ്പടി നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാൽ അത്തരമൊരു നീക്കത്തിന് മുമ്പ് 1987ൽ യുഎസ് സൂപ്പർ ടാങ്കറായ ‘ബ്രിഡ്ജ്ടൺ’ നേരിട്ട ആക്രമണവും അടുത്തിടെ ഞങ്ങൾ ലക്ഷ്യമിട്ട എണ്ണക്കപ്പലുകളെയും അമേരിക്ക ഓർക്കുന്നത് നല്ലതാണ്,” നൈനി പറഞ്ഞു.
യുഎസുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കടൽഗതാഗതത്തിന് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആവശ്യമെങ്കിൽ വാണിജ്യ കപ്പലുകൾക്ക് യുഎസ് നാവികസേന അകമ്പടി നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയത്.
ട്രംപിന്റെ നിലപാടിന് പിന്തുണ അറിയിച്ച് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും രംഗത്തെത്തിയിരുന്നു. “ശരിയായ സമയത്ത് അമേരിക്കൻ നാവികസേനയ്ക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന വാണിജ്യ കപ്പലുകൾക്ക് സംരക്ഷണം നൽകാൻ കഴിയും,” എന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇറാന്റെ കടുത്ത പ്രതികരണം.






