കോഴിക്കോട്: ഉദ്ഘാടന ദിനത്തിൽ ഒരു രൂപയ്ക്ക് ഷൂസ് നൽകുമെന്ന പരസ്യത്തെ തുടർന്ന് കോഴിക്കോട് മാനാഞ്ചിറയിൽ ചെരുപ്പ് കടയ്ക്കുമുന്നിൽ വൻ ജനക്കൂട്ടം. മാനാഞ്ചിറയിലെ ട്രെൻഡ്സ് ഫാക്ടറി എന്ന കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സംഭവം ഉണ്ടായത്. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് കടയുടമ സോഷ്യൽ മീഡിയയിൽ നൽകിയ പരസ്യമാണ് സംഭവത്തിന് കാരണമായത്. ഉദ്ഘാടന ദിവസം ആദ്യം എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂസ് നൽകുമെന്ന് പരസ്യം നൽകിയിരുന്നു. പരസ്യം കണ്ടതോടെ പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകൾ കടയ്ക്കുമുന്നിൽ എത്തി. ഉദ്ഘാടന സമയമായപ്പോഴേക്കും റോഡും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. കട തുറന്നതോടെ അകത്തേക്ക് കയറാൻ ശ്രമിച്ച ജനക്കൂട്ടം വലിയ തിക്കും തിരക്കും ഉണ്ടാക്കി.
സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് കണ്ടതോടെ കടയുടമ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു. തുടർന്ന് തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആളുകളെ കൂട്ടിയതിനും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതിനും കടയുടമയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






