വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രായേലിന്റെ നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിച്ചത് താനും നെതന്യാഹുവുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെതിരെ പോരാട്ടത്തിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഫെബ്രുവരി 28ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും എണ്ണ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഇറാൻ പ്രത്യാക്രമണം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഖമനേയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി ചില മുതിർന്ന പുരോഹിതർ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പുതിയ ഭരണാധികാരിക്ക് അമേരിക്കയുടെ അംഗീകാരം ആവശ്യമാണെന്നും അല്ലാത്തപക്ഷം അധികകാലം അധികാരത്തിൽ തുടരാൻ കഴിയില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ വീണ്ടും ആണവശക്തിയാകുന്നത് അനുവദിക്കില്ലെന്നും പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.






