മഞ്ചേരി: എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അസഭ്യവാക്കുകൾ ഉപയോഗിച്ച് കമന്റ് ചെയ്ത യുവാവിന് മർദനമേറ്റ സംഭവത്തിൽ എംഎൽഎയുടെ മകൻ ഉൾപ്പെടെ ആറുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുള്ളമ്പാറ കൂളിയോടൻ ലത്തീഫിന്റെ പരാതിയിൽ എംഎൽഎയുടെ മകൻ യു.എ. അമീർ, സുഹൃത്തുക്കളായ ഹാരിസ്, ശിഹാബ്, നിസാർ, സിറാജ്, ടി.എം. ശിഹാബ് എന്നിവരുടെ പേരിലാണ് മഞ്ചേരി പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.40ഓടെയായിരുന്നു സംഭവം.
മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി. റോഡുകളുടെ വികസനത്തിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 34 കോടി രൂപ ചെലവഴിച്ചതായി അവകാശപ്പെട്ട് എംഎൽഎ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ ലത്തീഫ് മോശം വാക്കുകളിൽ കമന്റ് ചെയ്തതായാണ് പറയുന്നത്.
ഇത് ചോദ്യം ചെയ്യാൻ അമീറും സുഹൃത്തുക്കളും ലത്തീഫിന്റെ മുള്ളമ്പാറയിലെ കടയിലെത്തി. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടായി. പ്രതികൾ കടയിൽ കയറി വടികൊണ്ട് മർദിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു എന്നും കടയ്ക്ക് നാശം വരുത്തിയതായും ലത്തീഫ് പരാതിയിൽ പറയുന്നു.
അതേസമയം, പ്രതികളിൽ ഒരാളായ നിസാറിന്റെ പരാതിയിൽ ലത്തീഫിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. എംഎൽഎയുടെ ഫെയ്സ്ബുക്ക് പേജിൽ മോശം കമന്റ് ചെയ്തതിനെ ചോദ്യം ചെയ്തതിൽ ഉണ്ടായ തർക്കത്തിനിടെ ലത്തീഫ് കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതായും തടയാൻ എത്തിയ തനിക്കു വയറ്റിൽ പരിക്കേറ്റതായും നിസാർ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.






