വാഷിങ്ടൺ: ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ച് അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങൾക്കിടയിൽ ഇത്തരം അഭിപ്രായഭിന്നത ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ എണ്ണസംഭരണ കേന്ദ്രങ്ങൾക്കും ഒരു എണ്ണശുദ്ധീകരണശാലയ്ക്കുമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ മേഖലകളിൽ വൻ തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇറാന്റെ സൈനിക വിഭാഗങ്ങൾ ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണെന്ന വാദത്തോടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിന് മുൻപ് ഇസ്രയേൽ അമേരിക്കയെ വിവരം അറിയിച്ചിരുന്നുവെങ്കിലും ആക്രമണത്തിന്റെ വ്യാപ്തി അമേരിക്ക പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനെ തുടർന്ന് വൈറ്റ്ഹൗസിൽ നിന്ന് ഇസ്രയേലിന് അസന്തോഷം അറിയിച്ചുകൊണ്ടുള്ള സന്ദേശം അയച്ചതായും ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംഭവത്തിൽ വൈറ്റ്ഹൗസോ ഇസ്രയേൽ പ്രതിരോധസേനയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
എണ്ണസംഭരണ കേന്ദ്രങ്ങളെയും ശുദ്ധീകരണശാലകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്നും ഇത്തരം നടപടികൾ ആഗോള എണ്ണവില ഉയരാൻ ഇടയാക്കുമെന്ന ആശങ്കയും അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് ഇത്തരം ആക്രമണങ്ങളെ അനുകൂലിക്കുന്നില്ലെന്നും, എണ്ണവില ഉയരാൻ കാരണമാകുന്ന നടപടികൾ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും ഉപദേഷ്ടാക്കളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.






