തിരുവനന്തപുരം: നീണ്ടകരയിൽനിന്ന് മീൻപിടിക്കാനായി പോയ ട്രോളിങ് ബോട്ടിനെ ഇടിച്ചുതകർത്ത പനാമൻ എണ്ണക്കപ്പൽ എം.ടി. സോളിസിനെ ഡി.ജി. ഷിപ്പിങ് അധികൃതർ കസ്റ്റഡിയിലെടുത്തു. അപകടത്തിന് പിന്നാലെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയായി തടഞ്ഞുവെച്ചിരുന്ന കപ്പൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ വിഴിഞ്ഞം പുറംകടലിലേക്ക് എത്തിച്ചു.
ഡി.ജി. ഷിപ്പിങ് അധികൃതരുടെ നിർദേശത്തെ തുടർന്ന് കോസ്റ്റ്ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിന്റെ നേതൃത്വത്തിലാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്. കോസ്റ്റ്ഗാർഡിന്റെ ‘അനഘ്’ എന്ന കപ്പൽ എം.ടി. സോളിസിനെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് വിഴിഞ്ഞം പുറംകടലിലേക്ക് എത്തിച്ചു. തുടർന്ന് കൊച്ചിയിൽനിന്നെത്തിയ ഡി.ജി. ഷിപ്പിങ്ങിന്റെ ചീഫ് സർവേയർ ഉൾപ്പെട്ട ഉദ്യോഗസ്ഥസംഘം കപ്പലിലെത്തി പ്രാഥമിക പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെ മുംബൈയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് (എം.എം.ഡി.) ഉദ്യോഗസ്ഥരും എത്തി കൂടുതൽ പരിശോധന നടത്തും. അപകടം അന്താരാഷ്ട്ര കപ്പൽച്ചാലിനടുത്തായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കുന്നതിനായി കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെടെ 20 അംഗ ജീവനക്കാരിൽനിന്ന് വിവരശേഖരണം നടത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടം നടന്നത്. കൊല്ലം നീണ്ടകരയിൽനിന്ന് കന്യാകുമാരി ഭാഗത്തേക്ക് മീൻപിടിക്കാനായി പോയ മരുത്തടി ചിറക്കര പുതുവലിൽ രാജേഷ് മാത്യുവിന്റെ ‘സെയ്ന്റ് ജോസഫ്’ എന്ന ട്രോളിങ് ബോട്ടാണ് എണ്ണക്കപ്പൽ ഇടിച്ച് തകർന്ന് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ ഒൻപത് പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടം തമിഴ്നാട് തീരപരിധിയിലായതിനാൽ തുടർനടപടികൾക്കായി കേസ് അവിടെയുള്ള അധികാരികൾക്ക് കൈമാറും.






