മലപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നടുവട്ടം സ്വദേശി ബഷീർ (55) അറസ്റ്റിൽ. ആഗസ്റ്റ് 13ന് രാത്രി 11 മണിയോടെയാണ് സംഭവം. ഭാര്യയുടെ വീട്ടിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലവിലിരിക്കെ, രാങ്ങാട്ടൂരിൽ ഭാര്യയും മകളും താമസിക്കുന്ന വീട്ടിലെ അടുക്കള മുറ്റത്തേക്ക് പ്രതി അതിക്രമിച്ച് കയറിയെന്നാണ് പരാതി. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ ഫ്യൂസ് ഊരിയശേഷം ഇരുട്ടിൽ മറഞ്ഞിരുന്ന പ്രതി, ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടുകയുമായിരുന്നു.
ആക്രമണം തടയുന്നതിനിടെ ഭാര്യയുടെ ഇടതുകൈയിലെ നടുവിരലിന്റെ എല്ലിന് പൊട്ടലേറ്റു. തുടർന്ന് കത്തികൊണ്ടും ആക്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ ഭാര്യയ്ക്കും മകൾക്കും കൈകളിൽ മുറിവേറ്റു. മകളുടെ വലതുകൈപ്പത്തിയിലും കുത്തേറ്റ മുറിവുണ്ട്.
ഭാര്യ ഖദീജ കുടുംബകോടതിയിൽ നൽകിയ കേസിനോടുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും പ്രതി ഭാര്യയെ ആക്രമിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. അന്ന് പ്രതി മുൻകൂർ ജാമ്യം നേടിയിരുന്നു.
രാങ്ങാട്ടൂരിലെ വാടക ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രതി ആക്രമണം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. ഊർജിത അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് നിയമനടപടികൾ സ്വീകരിച്ചു.


