മധുര: തമിഴ്നാട്ടിലെ മധുരയിൽ അക്രമസംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ജൂലൈ 30 മുതൽ ഓഗസ്റ്റ് ഒൻപത് വരെയുള്ള 11 ദിവസത്തിനിടെ നഗരത്തിൽ എട്ട് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ട എട്ട് പേരിൽ അഞ്ച് പേർ പൊലീസ് പട്ടികയിലുള്ള കുറ്റവാളികളാണ്. ഒരാൾ മയക്കുമരുന്ന് ഇടപാടുകാരനാണെന്നും രണ്ട് കൊലപാതകങ്ങൾ ഗുണ്ടാപ്പകയുടെ ഭാഗമാണെന്നും പൊലീസ് അറിയിച്ചു.
ജൂലൈ 30ന് ഷോലവന്താൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോലിസ്ഥലത്ത് സഞ്ജയ് കുമാർ (23) ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചെല്ലദുരൈ എന്നയാളുടെ കൊലപാതകത്തിന് പ്രതികാരമായാണ് സഞ്ജയ് കുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
തൊട്ടടുത്ത ദിവസം ചിന്താമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ മുരുകൻ എന്ന കുപ്രസിദ്ധ കുറ്റവാളിയെ സംഘം പൊതുമധ്യത്തിൽ പിന്തുടർന്ന് കൊലപ്പെടുത്തി. മുരുകന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്റലിജൻസ് വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുണ്ട്.
കൊലപാതകങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് പൊലീസ് സംവിധാനത്തിന്റെ വീഴ്ചയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. നേരത്തെ കുറ്റകൃത്യങ്ങൾക്ക് സാധ്യതയുള്ള മേഖലകളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ പ്രവർത്തിച്ചിരുന്നെങ്കിലും നിലവിൽ ഈ സംവിധാനം ഇല്ലാതായെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്റലിജൻസ് സംവിധാനവും മുൻകരുതൽ പൊലീസിങ്ങും ശക്തിപ്പെടുത്തണമെന്നും കൊലപാതകങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിയമവിദഗ്ധരും ആവശ്യപ്പെട്ടു.
അതേസമയം, പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മിക്ക കൊലപാതകങ്ങളും പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായാണ് നടന്നതെന്നും കേസുകളിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മുരുകന്റെ കൊലപാതകത്തിന് പിന്നാലെ കുറ്റവാളികളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും സേനയ്ക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


