വാഷിങ്ടൺ: യുഎസും ഇസ്രയേലും ചേർന്ന് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ ഇറാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ‘സ്ലീപ്പർ സെല്ലുകൾ’ സജീവമാക്കിയതായി റിപ്പോർട്ട്. ഖമനേയിയുടെ മരണത്തിന് പിന്നാലെയാണ് ഈ നീക്കം ഉണ്ടായതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ലീപ്പർ സെല്ലുകളെ സജ്ജമാക്കാനുള്ള രഹസ്യസന്ദേശം അമേരിക്കൻ ഏജൻസികൾ കണ്ടെത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
വിദേശരാജ്യങ്ങളിലുള്ള സെല്ലുകളിലേക്ക് പ്രത്യേക രഹസ്യകോഡുകൾ വഴിയാണ് സന്ദേശം കൈമാറിയതെന്നാണ് വിവരം. ഈ സന്ദേശങ്ങളിൽ അവർക്കുള്ള നിർദേശങ്ങളുണ്ടായിരുന്നുവെന്നും യുഎസ് ഏജൻസികൾ വ്യക്തമാക്കുന്നു.
മൊബൈൽഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് ഉപയോഗിക്കാതെ, ഒരു പ്രത്യേക ബ്രോഡ്കാസ്റ്റ് സ്റ്റേഷനിലൂടെയാണ് ഈ സന്ദേശങ്ങൾ അയച്ചതെന്നാണ് റിപ്പോർട്ട്. ഇറാനിന് പുറത്തുള്ള പല രാജ്യങ്ങളിലേക്കും ഈ സ്റ്റേഷനിൽ നിന്ന് ആവർത്തിച്ച് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്തതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതായും പറയുന്നു.
എന്നാൽ, നിലവിൽ ഏതെങ്കിലും പ്രത്യേക സ്ഥലത്തെ ലക്ഷ്യമിട്ട് ഉടൻ ഭീഷണി നിലനിൽക്കുന്നുവെന്ന വിവരമില്ല. എന്നിരുന്നാലും അസാധാരണമായ റേഡിയോ ഫ്രീക്വൻസി സിഗ്നലുകൾ നിരീക്ഷിക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇറാനിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഖമനേയിയെ വധിച്ചതോടെ ഇറാൻ യുഎസിനെതിരെ തിരിച്ചടിക്കാമെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് വിദഗ്ധർ നേരത്തെ നൽകിയിരുന്നു. സൈനികാക്രമണമല്ലാതെ, യുഎസിലെ പ്രത്യേക ലക്ഷ്യങ്ങളിലേക്കായിരിക്കും ഇറാൻ പ്രതികാരം നടത്തുകയെന്നുമായിരുന്നു അവരുടെ വിലയിരുത്തൽ. അമേരിക്കയിലെ ഹിസ്ബുള്ളയുടേയും ഹമാസിന്റെയും സ്ലീപ്പർ സെല്ലുകൾ ശക്തമായി സജീവമാകാൻ സാധ്യതയുള്ള സമയം ഇതായിരിക്കാമെന്നും എഫ്ബിഐയുടെ മുൻ അസിസ്റ്റന്റ് ഡയറക്ടർ ക്രിസ് സ്വെക്കർ പറഞ്ഞിരുന്നു.
അതേസമയം, യുഎസ് ഇറാനിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ തന്നെ രാജ്യത്തെ ഭീകരവിരുദ്ധവും രഹസ്യാന്വേഷണ ഏജൻസികളും പരമാവധി ജാഗ്രത പാലിക്കണമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.






