ന്യൂഡൽഹി: ഉള്ളിയിലും വെളുത്തുള്ളിയിലും ‘തമസിക്’ അല്ലെങ്കിൽ നെഗറ്റീവ് എനർജി ഉണ്ടോ എന്ന് ശാസ്ത്രീയ പഠനം നടത്തണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ സച്ചിൻ ഗുപ്ത സമർപ്പിച്ച അഞ്ച് പൊതുതാൽപര്യ ഹർജികളാണ് കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായും ജസ്റ്റിസ് ജോയ്മല്യ ബാഗച്ചി അംഗമായുമുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹർജികൾ നിസാരവും അടിസ്ഥാന രഹിതവുമാണെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ വിലപ്പെട്ട സമയം ഇത്തരത്തിലുള്ള ഹർജികൾ കൊണ്ട് പാഴാക്കരുതെന്നും ബെഞ്ച് വിമർശിച്ചു. ഉള്ളിയും വെളുത്തുള്ളിയും ‘തമസിക്’ ഭക്ഷണമാണെന്ന് പറഞ്ഞ്, അവയിൽ നെഗറ്റീവ് എനർജി ഉണ്ടോയെന്ന് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ജൈന സമൂഹം പതിവായി ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്ന രീതിയും ഹർജിയിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഹർജി നൽകുന്നത് ജൈന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ശ്രമമാണോ എന്നും കോടതി ചോദിച്ചു.
ഗുജറാത്തിൽ ഭക്ഷണത്തിൽ ഉള്ളി ഉപയോഗിച്ചതിനെ തുടർന്ന് വിവാഹമോചനം നടന്ന സംഭവമുണ്ടെന്നു ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി ഇത് ഗൗരവമായി പരിഗണിച്ചില്ല. ഭാവിയിൽ ഇത്തരത്തിലുള്ള ഹർജികൾ സമർപ്പിക്കരുതെന്ന് ഹർജിക്കാരന് കോടതി മുന്നറിയിപ്പും നൽകി. ഇതിനുപുറമെ ഗുപ്ത സമർപ്പിച്ച മറ്റു നാല് പൊതുതാൽപര്യ ഹർജികളും കോടതി തള്ളി.
മദ്യവും പുകയില ഉൽപ്പന്നങ്ങളും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട ഹർജി, സ്വത്തുക്കളുടെ നിർബന്ധിത രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന ഹർജി, ക്ലാസിക്കൽ ഭാഷകൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെട്ട ഹർജി എന്നിവയും കോടതി അംഗീകരിച്ചില്ല. ഹർജിക്കാരൻ അഭിഭാഷകനല്ലായിരുന്നെങ്കിൽ മാതൃകാപരമായ ചിലവുകൾ ഈടാക്കുമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.






