ഒറ്റപ്പാലം: പി.കെ. ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസിൽ അതൃപ്തി ശക്തമാകുന്നു. ശശി സ്ഥാനാർഥിയായാൽ ബദൽ സ്ഥാനാർഥിയെ നിർത്താനുള്ള ആലോചനയുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പിന്തുടരുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന് പി.കെ. ശശി അനുയോജ്യനല്ലെന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ എങ്ങനെ പ്രതിഷേധിക്കാമെന്ന് ചർച്ചകൾ നടക്കുന്നതായി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. ജയദേവൻ പറഞ്ഞു.
ആരോപണം ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ മാതൃകാപരമായി പുറത്താക്കിയ പാർട്ടിയാണ് കോൺഗ്രസ്. അതേ കോൺഗ്രസ് പി.കെ. ശശിയെ സ്ഥാനാർഥിയാക്കിയാൽ ജനങ്ങൾ സ്വീകരിക്കില്ലെന്നും ജയദേവൻ പറഞ്ഞു. ഒറ്റപ്പാലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും അനുഭാവികൾക്കും ആത്മാഭിമാനത്തോടെ വോട്ട് ചെയ്യാൻ അവസരം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെ സ്ഥാനാർഥിയാക്കണമെന്നത് അത്തരം ഒരു സാഹചര്യമുണ്ടായാൽ തീരുമാനിക്കുമെന്ന് ജയദേവൻ പറഞ്ഞു. കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ മത്സരിക്കാൻ യോഗ്യനാണെങ്കിലും അദ്ദേഹത്തെ തന്നെ സ്ഥാനാർഥിയാക്കണമെന്നല്ല തങ്ങളുടെ പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഹരിഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ഉയർത്തി ചില കോൺഗ്രസ് പ്രവർത്തകർ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിവാദം ഒറ്റപ്പാലത്ത് യു.ഡി.എഫിന് വെല്ലുവിളിയാകുമെന്ന വിലയിരുത്തലുമുണ്ട്.






