ഇംഫാൽ: മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഉഖ്രുൽ ജില്ലയിലെ ലിറ്റാൻ പ്രദേശത്താണ് പുതിയ ഏറ്റുമുട്ടൽ ഉണ്ടായത്. 20 നാഗാ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് സംഘർഷത്തിന് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് ഈ ആരോപണം ഉയർത്തിയത്.
യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാഗാ വിഭാഗം പ്രതിഷേധം ആരംഭിച്ചു. പിന്നീട് പ്രതിഷേധം അക്രമാസക്തമാവുകയും മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന വിവരത്തിൽ ഇതുവരെ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് സമാധാനത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രശ്നങ്ങൾ അക്രമത്തിലൂടെ അല്ല, ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തോളമായി മണിപ്പൂരിൽ സമാധാന അന്തരീക്ഷം നിലനിന്നിരുന്നു. എന്നാൽ പുതിയ സംഘർഷം വീണ്ടും സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.






