കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്താൻ. വ്യാഴാഴ്ച രാത്രി കാബൂളിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കാബൂൾ പൊലീസ് വക്താവ് ഖലീൽ സദ്രാൻ അറിയിച്ചു.
ഇതിന് മുമ്പും ഫെബ്രുവരിയിൽ അഫ്ഗാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവിന്റെ ആസ്ഥാനമായ കാണ്ഡഹാറിലും പാകിസ്താൻ അതിർത്തിയോട് ചേർന്ന കിഴക്കൻ പക്തിയയിലും പാകിസ്താൻ ആക്രമണം നടത്തിയതായി താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സിലൂടെ അറിയിച്ചിരുന്നു.
2025 ഒക്ടോബറിൽ ആരംഭിച്ച അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ഉണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചതോടെയാണ് ‘ഗസബ് ലിൽ ഹഖ്’ എന്ന പേരിൽ പാകിസ്താൻ പുതിയ സൈനിക നടപടി ആരംഭിച്ചത്.
അഫ്ഗാനിൽ പ്രവർത്തിക്കുന്ന ടിടിപി (പാകിസ്താൻ താലിബാൻ) സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെ നടന്ന ബോംബാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 185 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനവും അതിർത്തി ജില്ലയായ ബജൗറിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണങ്ങളും ടിടിപിയാണ് നടത്തിയതെന്നും അവർക്കു അഫ്ഗാൻ താലിബാൻ പിന്തുണ നൽകുന്നുവെന്നും പാകിസ്താൻ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ താലിബാൻ ഭരണകൂടം തള്ളിക്കളഞ്ഞിട്ടുണ്ട്.
2,600 കിലോമീറ്റർ നീളമുള്ള വിവാദമായ ഡ്യൂറൻഡ് ലൈൻ അതിർത്തിയെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ, തീവ്രവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കാബൂൾ തയ്യാറാകില്ലെങ്കിൽ സ്ഥിതിഗതികൾ ‘തുറന്ന യുദ്ധത്തിലേക്ക്’ നീങ്ങാമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, രാജ്യത്തിന്റെ മണ്ണ് സംരക്ഷിക്കുമെന്ന് അഫ്ഗാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പ്രഖ്യാപിച്ചതോടെ സമാധാന ചർച്ചകൾക്ക് മുന്നേറ്റമുണ്ടായിട്ടില്ല.




