ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം പാർലമെന്റിൽ നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് സമർപ്പിച്ചത്. ലോക്സഭയിൽ നിന്ന് 130 എംപിമാരും രാജ്യസഭയിൽ നിന്ന് 63 എംപിമാരും നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നോട്ടീസ് നൽകുന്നത് രാജ്യത്ത് ആദ്യമായാണ്.
ഗ്യാനേഷ് കുമാറിനെതിരെ ഏഴ് പ്രധാന ആരോപണങ്ങളാണ് ഇന്ത്യ സഖ്യം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ പക്ഷപാതപരവും വിവേചനപരവുമായ പെരുമാറ്റം നടത്തിയതും, തിരഞ്ഞെടുപ്പ് തട്ടിപ്പ് സംബന്ധിച്ച അന്വേഷണങ്ങളെ ബോധപൂർവം തടസ്സപ്പെടുത്തിയതുമാണ് പ്രധാന ആരോപണങ്ങൾ. നോട്ടീസ് സഭയുടെ പരിഗണനയ്ക്ക് വരാനിരിക്കുകയാണ്. ഇതിന് പിന്നാലെ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ ശക്തമാകുമെന്നാണ് സൂചന.






