കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എൽപിജി ക്ഷാമം രൂക്ഷമാകുന്നു. കൊച്ചിയിൽ മാത്രം ഏകദേശം 70 ശതമാനം ഹോട്ടലുകളും പ്രവർത്തനം നിർത്തിയതായി ഹോട്ടൽ ഉടമകൾ പറയുന്നു. സ്റ്റോക്കിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഹോട്ടലുകളും ഉടൻ തന്നെ പ്രതിസന്ധിയിലാകാനാണ് സാധ്യത. ചില ഹോട്ടലുകൾ ഇതിനകം വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ടോളം ഹോട്ടലുകൾ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്ന വിവരവും ലഭിക്കുന്നു. ഹോട്ടലുകൾ വ്യാപകമായി പൂട്ടിയാൽ സംസ്ഥാനത്ത് ഭക്ഷണക്ഷാമത്തിനും സാധ്യത ഉയരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
കൊച്ചി ഉദയംപേരൂരിലുള്ള പ്ലാന്റിൽ നിന്നാണ് സാധാരണയായി സിലിണ്ടർ വിതരണം നടത്തുന്നത്. എന്നാൽ പ്ലാന്റിന്റെ പ്രവർത്തനം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഗാർഹിക സിലിണ്ടർ വിതരണം കുറച്ചുകാലം തുടരുകയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതും ഏറെക്കുറെ നിലച്ച നിലയിലാണ്. സർക്കാർ തലത്തിൽ ഇടപെടലുകൾ നടക്കുന്നുവെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഇതിനിടെ സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ കേന്ദ്ര സർക്കാർ ശക്തമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായ പരിശോധനകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ധന നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യയും ഇൻഡിഗോയും കേന്ദ്ര സർക്കാരിനെ സമീപിച്ചതായും സൂചനയുണ്ട്.
ഇതിനിടയിൽ പഞ്ചാബിൽ പാചകവാതക സിലിണ്ടറിനായി ക്യൂവിൽ നിന്നിരുന്ന 60കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തു. ബർണാല ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. സിലിണ്ടർ ലഭിക്കാൻ മണിക്കൂറുകളോളം കാത്തുനിന്ന ഭൂഷൺ കുമാർ എന്നയാളാണ് വരിയിൽ കുഴഞ്ഞുവീണ് മരിച്ചത്.






