കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിലായി. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നീ രണ്ട് സ്ത്രീകളെയാണ് മധ്യപ്രദേശിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
2016 ഏപ്രിൽ 30-നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്കുപോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
ഒരു മാസം മുമ്പ് വാടകയ്ക്ക് താമസിക്കാൻ എത്തിയ ഇതരസംസ്ഥാനക്കാരായ മൂവരാണ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയത്. വ്യാജ പേരും വിലാസവും നൽകിയിരുന്ന ഇവർ കൊലപാതകത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പത്ത് വർഷത്തിന് ശേഷം രണ്ട് പ്രതികളെ പിടികൂടിയത്.






