ആലപ്പുഴ: ബെംഗളൂരുവിലെ ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഷാനിമോൾ ഉസ്മാൻ. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ബെംഗളൂരു പൊലീസ് കമ്മീഷണർക്കും പരാതി നൽകിയതായി അവർ വ്യക്തമാക്കി.
ആരോപണം ഉന്നയിച്ച ബെംഗളൂരു സ്വദേശി ജോസഫ് ചാക്കോയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി.ജി.പി.യ്ക്ക് അടക്കമുള്ളവർക്ക് പരാതി നൽകിയതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നതെന്നും അവർ ആരോപിച്ചു.
ഫ്ലാറ്റ് തട്ടിപ്പ് ആരോപണം ഉന്നയിച്ച് നടത്തിയ വാർത്താസമ്മേളനവും ആസൂത്രിതമാണെന്നും ഷാനിമോൾ പറഞ്ഞു. വ്യാജ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും കുറ്റപ്പെടുത്തലുകൾ ഉയർത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആലപ്പുഴയിലെ വീട്ടിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഷാനിമോൾ പ്രതികരണവുമായി രംഗത്തെത്തിയത്.
ബെംഗളൂരു സ്വദേശി ജോസഫ് ചാക്കോയടക്കമുള്ള പ്രവാസികളാണ് ഷാനിമോൾ ഉസ്മാനെതിരെ ഫ്ലാറ്റ് തട്ടിപ്പ് ആരോപണം ഉയർത്തിയത്. ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഹോട്ടൽ ക്രൗൺ പ്ലാസ ഫ്ലാറ്റ് സമുച്ചയം ഷാനിമോൾ തന്റെ മകളുടെയും മരുമകന്റെയും പേരിൽ കൈവശപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം.
തങ്ങൾ തട്ടിപ്പിനിരയായതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർക്കും പരാതി നൽകിയതായും ജോസഫ് ചാക്കോയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.






