കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 226 സീറ്റിലധികം നേടി വിജയിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. എക്സിറ്റ് പോളുകൾ ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് തയ്യാറാക്കിയതാണെന്നും അവർ ആരോപിച്ചു. ഇവിഎം മെഷീനുകൾക്ക് രാത്രി-പകൽ കാവൽ വേണമെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോൾ ക്രമക്കേട് നടക്കാനുള്ള സാധ്യതയുണ്ടെന്നും മമത പ്രവർത്തകരോട് മുന്നറിയിപ്പ് നൽകി.
സ്ട്രോങ് റൂമുകളിൽ നിന്നുള്ള ഇവിഎം മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തട്ടിപ്പ് നടത്താൻ ശ്രമമുണ്ടാകാമെന്ന ആരോപണവും അവർ ഉന്നയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ സംഘർഷാവസ്ഥയും പ്രതിഷേധവും റിപ്പോർട്ട് ചെയ്തു. ചില ഇടങ്ങളിൽ അനധികൃതമായി സ്ട്രോങ് റൂമുകൾ തുറക്കാൻ ശ്രമം നടന്നുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ധർണയും നടത്തി.
മമത ബാനർജി സ്വന്തം ഭവാനിപുർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നൽകി. കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിലും തൃണമൂൽ പ്രവർത്തകർ എത്തിയിരുന്നു. ഇതോടെ സുരക്ഷ ശക്തമാക്കി കേന്ദ്രസേനയെ അധികമായി വിന്യസിച്ചു.
ഇതിനിടെ, നോർത്ത് കൊൽക്കത്തയിലെ ചില മണ്ഡലങ്ങളിൽ തൃണമൂൽ സ്ഥാനാർഥികൾ സ്ട്രോങ് റൂമിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സ്ട്രോങ് റൂമുകളിൽ നിന്ന് പ്രവർത്തകരെ നീക്കം ചെയ്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായി. പിന്നീട് വൈകുന്നേരം സ്ട്രോങ് റൂമുകൾ തുറക്കുമെന്ന വിവരം ലഭിച്ചെങ്കിലും തിരികെ എത്തിയപ്പോൾ പ്രവേശനം അനുവദിച്ചില്ലെന്നും, അകത്ത് ബാലറ്റ് പേപ്പറുകൾ കൈകാര്യം ചെയ്തുവെന്നുമാണ് തൃണമൂൽ ആരോപണം.
എന്നാൽ, പോസ്റ്റൽ ബാലറ്റുകൾ തരംതിരിക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഇമെയിൽ വഴി അറിയിപ്പ് നൽകിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമുകൾ സീൽ ചെയ്ത നിലയിലാണ്, പോസ്റ്റൽ ബാലറ്റുകൾക്കായുള്ള വേറിട്ട സ്ട്രോങ് റൂമിലാണ് നടപടികൾ നടന്നതെന്നും കമ്മിഷൻ വ്യക്തമാക്കി.
അതേസമയം, ദക്ഷിണ 24 പർഗാനാസിലെ ചില മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് (റീപോളിങ്) നടത്തണമെന്ന ആവശ്യവും തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കുകയാണ്. ക്രമക്കേടുകൾ ആരോപിച്ച് വിവിധ പാർട്ടികളും പോളിങ് ഏജന്റുമാരും നൽകിയ പരാതികളാണ് ഇതിന് അടിസ്ഥാനമായത്.




