കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകി. തുടർച്ചയായി റിട്ടേൺ സമർപ്പിച്ചില്ലെന്ന കണ്ടെത്തലിൽ നിയമപരമായ തെറ്റുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അയോഗ്യത പ്രഖ്യാപിക്കാൻ കഴിയില്ലെന്നും അപ്പീലിൽ വാദിക്കുന്നു.
മൂന്നു വർഷം തുടർച്ചയായി വാർഷിക റിട്ടേൺ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കമ്പനി നിയമത്തിലെ സെക്ഷൻ 164(2) ബാധകമാകുന്നത്. എന്നാൽ നിലവിൽ സ്റ്റേ ചെയ്തിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് അയോഗ്യത വിധിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറുകൾ (DIN) ഹാജരാക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ലെന്നും അപ്പീലിൽ പറയുന്നു.
എസ്എൻഡിപി യോഗം സംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും അതിനാൽ ഡയറക്ടർമാരെ അയോഗ്യരാക്കാനുള്ള അധികാരം ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനാണ് ഉള്ളതെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒൻപത് വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. താൽക്കാലിക ഡയറക്ടർമാരെ നിയമിച്ച് സ്ഥാപനത്തിന്റെ ഭരണം നടത്താൻ സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.






