മലപ്പുറം: ഗൂഗിൾ പേ വഴി പണമടച്ചതായി വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വെളിയംകോട് സ്‌കൂൾപടി പുളിക്കൽ സ്വദേശി ജംഷാദ് (29) നെയാണ് പെരുമ്പടപ്പ് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പെരുമ്പടപ്പിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന സ്വർണം വാങ്ങിയ ശേഷം ഗൂഗിൾ പേ വഴി പണം കൈമാറിയെന്ന വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ചാണ് ഇയാൾ കടയിൽ നിന്ന് രക്ഷപ്പെട്ടത്. സമാന രീതിയിൽ മറ്റൊരു സ്ഥാപനത്തിൽ നിന്നും ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏറെക്കാലമായി സമാന രീതിയിൽ തട്ടിപ്പ് നടത്തി വരികയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തട്ടിപ്പ് നടത്താൻ ലക്ഷ്യമിടുന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങാനുള്ള സാധനങ്ങളും അവയുടെ വിലയും മുൻകൂട്ടി മനസ്സിലാക്കിയ ശേഷം, അതേ തുക അടച്ചതായി തോന്നിക്കുന്ന വ്യാജ സ്‌ക്രീൻഷോട്ട് തയ്യാറാക്കുകയായിരുന്നു ഇയാളുടെ രീതി. തുടർന്ന് സാധനങ്ങൾ വാങ്ങിയ ശേഷം ജീവനക്കാരെ സ്‌ക്രീൻഷോട്ട് കാണിച്ച് വിശ്വസിപ്പിച്ച് കടന്നുകളയുമെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ജ്വല്ലറിയിലെ തട്ടിപ്പിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഗുരുവായൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




