തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണത്തിന്. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും പരാതികൾ കേട്ട് വസ്തുതകൾ പരിശോധിക്കാനാണ് തീരുമാനം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. പാർട്ടി നേതാക്കൾ തമ്മിലുള്ള പരസ്യമായ സംഘർഷം നാണക്കേടാണെന്ന വിലയിരുത്തലും കെപിസിസിക്കുണ്ട്.
അതേസമയം, സംഭവത്തിൽ ഇരുവിഭാഗവും നൽകിയ പരാതികളിൽ പൊലീസ് കേസെടുത്തു. എംഎൽഎ നൽകിയ പരാതിയിൽ ഏഴുപേർക്കെതിരെയാണ് കേസ്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സജാദും ഭാര്യ സിനിയും നൽകിയ പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ പത്തുമണിയോടെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുക.
താനും മക്കളും മാത്രമുള്ള വീട്ടിലേക്ക് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കയറിവന്നെന്നാണ് സജാദിന്റെ ഭാര്യ സിനിയുടെ ആരോപണം. പാളയം പ്രദീപ് മകളെ വിളിച്ച് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെട്ടെന്നും പലതവണ പോസ്റ്റ് വായിക്കാൻ നിർബന്ധിച്ച് ഭീഷണിപ്പെടുത്തിയെന്നും സിനി പറഞ്ഞു. മകൾ ഭയന്നുപോയെന്നും പോസ്റ്റ് വായിക്കില്ലെന്ന് പറഞ്ഞപ്പോൾ പ്രദീപ് തന്നെ പിടിച്ച് തള്ളിയെന്നും ഇതോടെയാണ് സംഘർഷമുണ്ടായതെന്നും സിനി ആരോപിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തത് ജനപ്രതിനിധികൾ ചോദ്യം ചെയ്തിരുന്നു. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ്. സംഭവത്തെ തുടർന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനായി എംഎൽഎയും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറൽ സെക്രട്ടറിയുടെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വച്ച് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതറിഞ്ഞ് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തിയതോടെ സംഘർഷാവസ്ഥ രൂക്ഷമായി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
സംഭവത്തിന് പിന്നാലെ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടി. പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ മർദിച്ചെന്നാണ് രമ്യയുടെ ആരോപണം. എന്നാൽ, രമ്യ ഹരിദാസ് തന്നെ മർദിച്ചെന്നാണ് പഞ്ചായത്തംഗത്തിന്റെ മറുപടി. പരസ്പര ആരോപണങ്ങൾക്കിടെയാണ് ഇപ്പോൾ കെപിസിസി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.












