കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര കലഹം. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യവിമർശനവുമായി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനും മുൻ ജില്ലാ പ്രസിഡന്റുമായ നോബിൾ മാത്യു രംഗത്തെത്തി. ജോർജ് കുര്യൻ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്നും ഗ്രൂപ്പ് താല്പര്യങ്ങളാണ് സീറ്റ് നിർണ്ണയത്തിന് പിന്നിലെന്നുമാണ് പ്രധാന ആരോപണം.
ജോർജ് കുര്യന് മണ്ഡലത്തിൽ ഇരുപതിനായിരം വോട്ട് പോലും ലഭിക്കില്ലെന്നും സ്വന്തം വാർഡിൽ പോലും ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും നോബിൾ മാത്യു പരിഹസിച്ചു. പാർട്ടിക്കായി അധ്വാനിക്കുന്നവർ പുറത്തുനിൽക്കുന്ന അവസ്ഥയാണെന്നും സുരേന്ദ്രൻ, കൃഷ്ണദാസ് പക്ഷങ്ങൾ സീറ്റുകൾ വീതം വെച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ താല്പര്യങ്ങളും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഫലിച്ചതായി നോബിൾ ചൂണ്ടിക്കാട്ടി.
കാഞ്ഞിരപ്പള്ളിയിൽ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് പാർട്ടിക്കുള്ളിലെ ഈ പൊട്ടിത്തെറി വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒരു മുതിർന്ന നേതാവ് തന്നെ കേന്ദ്രമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.






