കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ടി.കെ. ഗോവിന്ദന്റെ വിമത നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എം.വി. നികേഷ് കുമാർ. തളിപ്പറമ്പിലെ സ്ഥാനാർത്ഥി പി.കെ. ശ്യാമളയെയും പേരാവൂരിലെ സ്ഥാനാർത്ഥി കെ.കെ. ശൈലജയെയും ലക്ഷ്യം വെച്ചുള്ള ഗോവിന്ദന്റെ പ്രസ്താവനകളിൽ സ്ത്രീവിരുദ്ധതയുടെ രൂക്ഷഗന്ധമാണെന്ന് നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു അസംബ്ലി മണ്ഡലത്തിൽ വെറുതെ പേരിന് മത്സരിക്കാൻ വേണ്ടി വനിതാ സഖാക്കളെ ഒറ്റിക്കൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നികേഷ് ആരോപിച്ചു.
പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്യുന്ന ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ വാദങ്ങളെ ചരിത്രപരമായ ഉദാഹരണങ്ങൾ നിരത്തിയാണ് നികേഷ് നേരിട്ടത്. ഭർത്താവ് പദവിയിലിരിക്കുമ്പോൾ ഭാര്യ മത്സരിക്കരുത് എന്ന വാദം പൊള്ളയാണെന്നും എ.കെ.ജി – സുശീലാ ഗോപാലൻ, ടി.വി. തോമസ് – ഗൗരിയമ്മ തുടങ്ങിയ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളൊന്നും തങ്ങളുടെ പങ്കാളികളെ രാഷ്ട്രീയത്തിൽ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
’അറുപത്തി അഞ്ച് വർഷമായി പാർട്ടി അംഗമായ ഒരാളാണ് ടി കെ ഗോവിന്ദൻ മാസ്റ്റർ. അദ്ദേഹം പറയുന്നു ‘പി കെ ശ്യാമള ടീച്ചർ സ്ഥാനാർഥി ആകാൻ യോഗ്യയാണ്. എന്നാൽ എം വി ഗോവിന്ദൻ മാസ്റ്റർ ഒഴിയുമ്പോൾ തന്നെ വേണമായിരുന്നോ! ഒരു ടേം കഴിഞ്ഞ് പോരായിരുന്നോ’ അങ്ങനെയൊരു നിബന്ധന കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടോ ? ടി കെ ഗോവിന്ദൻ മാസ്റ്റർ ഏരിയ സെക്രട്ടറി ആയിരിക്കുമ്പോൾ അർഹതയുണ്ടായിട്ടു കൂടി ഭാര്യ രമണിയെ എസിയിലെടുത്തിട്ടില്ലത്രേ! ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ, പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി ആയിരിക്കെ ബൃന്ദ കാരാട്ടിന് പി ബിയിലെത്താനാവില്ലായിരുന്നു. എ കെ ജി, പി ബിയിൽ പ്രവർത്തിക്കുമ്പോൾ സുശീലാ ഗോപാലന് മത്സരിക്കാനാവില്ലായിരുന്നു . എന്തിന് ടി വി തോമസിനും ഗൗരിയമ്മയ്ക്കും ഒന്നിച്ച് ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലിരിക്കാനാവില്ലായിരുന്നു. എ വി കുഞ്ഞമ്പു, ഇ ബാലാനന്ദൻ, ബി ടി ആർ എന്നിവരൊന്നും അവരുടെ പങ്കാളികളെ രാഷ്ട്രീയത്തിൽ തടഞ്ഞിട്ടില്ല മാഷേ..
തളിപ്പറമ്പിൽ ശ്യാമള ടീച്ചറോട് മാത്രമല്ല, പേരാവൂരിൽ മത്സരിക്കുന്ന ശൈലജ ടീച്ചറോടും ടി കെ ഗോവിന്ദൻ മാസ്റ്റർക്ക് തൃപ്തിയില്ല. 72 വയസ്സുള്ള ശൈലജ ടീച്ചറാണോ പേരാവൂർ പിടിക്കാൻ പോകുന്നത് എന്നാണ് ടി കെ ഗോവിന്ദൻ മാസ്റ്റർ ചോദിക്കുന്നത്! മൊത്തം സ്ത്രീ വിരുദ്ധതയുടെ രൂക്ഷ ഗന്ധം! ഭർത്താവ്, ഭാര്യ എന്ന നിലയൊക്കെ പരിഗണിച്ചു വേണം സംഘടനാ-പാർലമെന്ററി ഉത്തരവാദിത്തം ഏല്പിക്കേണ്ടത് എന്ന വാദം പൊള്ളയാണ്. പി കെ ശ്യാമള എന്ന വനിതാ സഖാവിനെ താങ്കൾ ഒറ്റുകൊടുക്കുകയാണ്. അവരെ വളഞ്ഞിട്ടാക്രമിക്കാനുള്ള കരുക്കൾ നീക്കുകയാണ്. ഒരസംബ്ലി മണ്ഡലത്തിൽ വെറുതെ പേരിന് മത്സരിക്കാൻ വേണ്ടി!
അനുഭവങ്ങളാണല്ലോ കമ്യൂണിസ്റ്റുകാരെ കരുത്തരാക്കുന്നത്. ഇനിയാണ് കളി. ആശയക്കുഴപ്പത്തിൽ ആരെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അവർ കൂടി സടകുടഞ്ഞെഴുന്നേൽക്കാൻ നേരമായി. തളിപ്പറമ്പാകെ ഉണർന്നെഴുന്നേൽക്കാൻ നേരമായി. പാർട്ടിയെ ഒറ്റുന്നവരും ശത്രുക്കളും ഇനി ഒന്നിച്ചാണ്. എം വി ഗോവിന്ദൻ മാസ്റ്റർക്ക് 2021 ൽ 92,870 വോട്ടുകളാണ് കിട്ടിയത്. 52.14 ശതമാനം. ആ മണ്ഡലത്തിൽ അന്നേ വരെ അത്രയും വോട്ട് മറ്റൊരാൾക്ക് കിട്ടിയിട്ടില്ല. അങ്കം മുറുകുമ്പോൾ വോട്ടെത്ര കൂടും, ഭൂരിപക്ഷം എത്ര കൂട്ടും ?’






