ചെന്നൈ: തമിഴ്നാട്ടിൽ വൻ ഭരണപരിഷ്കാരങ്ങളുമായി വിജയ്. ഭരണപരിചയം ഇല്ലെന്ന വിമർശനങ്ങൾക്കിടയിലും വികസന- ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്.
സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോൾ സൗജന്യ വൈദ്യുതി, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി സർക്കാർ അറിയിച്ചു. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ജനശ്രദ്ധ നേടിയിട്ടുണ്ട്.
പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ക്രിമിനലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നിയമനടപടികൾ വൈകാതെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനത്തിൽ എല്ലാ ബസ്സുകളും എയർ കണ്ടീഷൻഡ് ആക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പുതിയ ബസുകൾ സർവീസിൽ എത്തിക്കുകയും ആധുനികവത്കരണം ലക്ഷ്യമിടുകയും ചെയ്യുന്നു.
ക്ഷേത്ര ഫണ്ടുകൾ ഉപയോഗിച്ചിരുന്ന ചില വാണിജ്യ പദ്ധതികൾ റദ്ദാക്കിയതായും ക്ഷേത്ര പണം ഭക്തർക്കും ക്ഷേത്ര ആവശ്യങ്ങൾക്കുമാത്രം ഉപയോഗിക്കണമെന്ന നയം നടപ്പിലാക്കിയതായും സർക്കാർ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് 2035 ഓടെ തമിഴ്നാടിനെ 1.5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന ദീർഘകാല പദ്ധതിയും മുന്നോട്ട് വെച്ചിട്ടുണ്ട്. സർക്കാർ സേവനങ്ങൾ എളുപ്പമാക്കുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനങ്ങളും പരിഗണനയിലുണ്ട്.




