കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മഹിളാ കോൺഗ്രസിൽ അതൃപ്‌തി. സംഘടനയിലെ നേതാക്കൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് പ്രവർത്തകരുടെ ആരോപണം. മഹിളാ കോൺഗ്രസ് നേതാക്കളിൽ ഒരാൾക്കുപോലും സീറ്റ് നൽകാത്തത് സംഘടനയ്ക്കുള്ളിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെ.ബി. മേത്തറിനെതിരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾ തങ്ങളുടെ സംഘടനകളിലെ അംഗങ്ങൾക്കായി പട്ടിക നൽകി സമ്മർദം ചെലുത്തിയപ്പോൾ മഹിളാ കോൺഗ്രസ് ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം ഉണ്ടായില്ലെന്നാണ് വിമർശനം. സംസ്ഥാന അധ്യക്ഷയായ ജെ.ബി. മേത്തർ മഹിളാ കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടില്ലെന്നത് സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു.






