മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കെട്ടിപ്പടുക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027 ഒക്ടോബർ നവംബർ മാസങ്ങളിൽ മത്സരങ്ങൾ നടക്കുന്നത് .ഏകദിന ലോകകപ്പിനായി 20 താരങ്ങളുടെ ചുരുക്കപ്പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയിട്ടുണ്ട് . വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഇവരുടെ പ്രകടനവും സെലക്ടർമാർ ഗൗരവത്തോടെ തന്നെ നിരീക്ഷിക്കും.
എസ്.എസ് ദാസ്, ആർ.പി സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരടങ്ങുന്ന സെലക്ഷൻ പാനൽ ഐപിഎൽ മത്സരങ്ങൾ നേരിട്ടും അല്ലാതെയും നിരീക്ഷിക്കപെടും. പട്ടികയിലുള്ള താരങ്ങളുടെ ഫോമും കായികക്ഷമതയുമാകും പ്രധാനമായും വിലയിരുത്തുക. ലോകകപ്പ് മുന്നിൽ കണ്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുവാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ടി20 ലോകകപ്പില്‍ തിളങ്ങിയ മലയാളി താരമായ സഞ്ജു സാംസണും സാധ്യതാ പട്ടികയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളെയും പട്ടികയിലേക്ക് പരിഗണിച്ചേക്കും. 2027 ലോകകപ്പിനുള്ള 20 പേരുടെ ചുരുക്കപ്പട്ടിക സെലക്ടർമാരുടെ പക്കലുണ്ട്.
ഒരു വർഷം മുൻപേ തന്നെ ടീമിലെ പ്രധാനതാരങ്ങളെ കണ്ടെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. യുവതാരങ്ങൾക്ക് മാത്രമല്ല സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കും ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്. ഐപിഎല്ലിന് പുറമെ വരാനിരിക്കുന്ന പരമ്പരകളില്‍ ഇന്ത്യ കൂടുതല്‍ ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മത്സരങ്ങളിലും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങൾ നല്‍കിയേക്കും.






