ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. രാഷ്ട്രീയ ധാർമികതയുടെ കാര്യത്തിൽ കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാണിക്കുന്ന മാന്യത പോലും ജി. സുധാകരനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.
ജി. സുധാകരൻ കാണിച്ചത് ശുദ്ധമായ രാഷ്ട്രീയ വഞ്ചനയാണെന്ന് സജി ചെറിയാൻ പറഞ്ഞു.
സ്വന്തം പ്രസ്ഥാനത്തിന്റെ ചങ്കിൽ കുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കോൺഗ്രസ് നേതാവ് കെ. സുധാകരന് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടും അദ്ദേഹം പാർട്ടിയെ തള്ളിപ്പറയുകയോ ചതിക്കുകയോ ചെയ്തില്ല. എന്നാൽ ജി. സുധാകരൻ കാണിച്ചത് അങ്ങനെയല്ലെന്നും, ഇത് രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെ ഒറ്റുകൊടുത്തവരെയും ചങ്കിൽ കുത്തിയവരെയും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പിൽ ജയിക്കാമെന്ന് കോൺഗ്രസ് പാർട്ടിയും യുഡിഎഫും മോഹിക്കേണ്ടെന്നും സജി ചെറിയാൻ പരിഹസിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ ജി. സുധാകരൻ സ്വീകരിച്ച നിലപാട് ഇടതുമുന്നണിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പത്രികാ സമർപ്പണത്തിന് തൊട്ടുമുമ്പ് മന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ അമ്പലപ്പുഴയിലെ രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്.






