ബാങ്കോക്ക്: ഹാന്റാവൈറസ് വ്യാപനത്തെ തുടർന്ന് തായ്‌ലൻഡ് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. രോഗത്തെ ‘അപകടകരമായ പകർച്ചവ്യാധി’യായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കർശന നിയന്ത്രണ നടപടികൾക്ക് സർക്കാർ അനുമതി നൽകി.
നാഷണൽ കമ്മ്യൂണിക്കബിൾ ഡിസീസ് കമ്മിറ്റി ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതോടെ തായ്‌ലൻഡിന്റെ അതീവ ജാഗ്രതാ പട്ടികയിലെ പതിനാലാമത്തെ മാരക രോഗമായി ഹാന്റാവൈറസ് മാറി.
രോഗം സ്ഥിരീകരിക്കുന്നവർക്കും രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കും നിർബന്ധിത ഐസൊലേഷനും ക്വാറന്റൈനും ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക അധികാരം നൽകി. സംശയാസ്പദമായ കേസുകൾ പോലും മൂന്ന് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ 12 മണിക്കൂറിനകം മെഡിക്കൽ പരിശോധനയും സമ്പർക്കപ്പട്ടിക തയ്യാറാക്കലും ആരംഭിക്കണം. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്ന ഉയർന്ന അപകടസാധ്യതയുള്ളവർക്ക് 42 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തും.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എലികൾ ഉൾപ്പെടെയുള്ള കരണ്ടുതിന്നുന്ന ജീവികളിൽ നിന്നാണ് ഹാന്റാവൈറസ് മനുഷ്യരിലേക്ക് പകരുന്നത്.
ഇവയുടെ മൂത്രം, വിസർജ്യം, ഉമിനീര് എന്നിവയുമായി സമ്പർക്കത്തിൽ വരുകയോ അവ കലർന്ന പൊടി ശ്വസിക്കുകയോ ചെയ്യുന്നതിലൂടെയാണ് പ്രധാനമായും രോഗബാധ ഉണ്ടാകുന്നത്. ചില വകഭേദങ്ങൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനിടയുണ്ടെന്ന കണ്ടെത്തലും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ശക്തമായ പനി, തലവേദന, പേശിവേദന, ഛർദ്ദി, വയറിളക്കം, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായാൽ ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് രോഗം മാറാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.




